Proverbs 12

1പ്രബോധനം ഇഷ്ടപ്പെടുന്നവൻ പരിജ്ഞാനം ഇഷ്ടപ്പെടുന്നു;

ശാസന വെറുക്കുന്നവനോ മൃഗപ്രായൻ.
2ഉത്തമൻ യഹോവയോടു പ്രസാദം പ്രാപിക്കുന്നു;
ദുരുപായിക്കോ അവൻ ശിക്ഷ വിധിക്കുന്നു.
3ഒരു മനുഷ്യനും ദുഷ്ടതകൊണ്ടു സ്ഥിരപ്പെടുകയില്ല;
നീതിമാന്മാരുടെ വേരോ ഇളകിപ്പോകയില്ല.
4സാമൎത്ഥ്യമുള്ള സ്ത്രീ ഭൎത്താവിന്നു ഒരു കിരീടം;
നാണംകെട്ടവളോ അവന്റെ അസ്ഥികൾക്കു ദ്രവത്വം.
5നീതിമാന്മാരുടെ വിചാരങ്ങൾ ന്യായം,
ദുഷ്ടന്മാരുടെ നിരൂപണങ്ങളോ ചതിവത്രെ.
6ദുഷ്ടന്മാർ പ്രാണഹാനി വരുത്തുവാൻ പറഞ്ഞൊക്കുന്നു;
നേരുള്ളവരുടെ വാക്കോ അവരെ വിടുവിക്കുന്നു.
7ദുഷ്ടന്മാർ മറിഞ്ഞുവീണു ഇല്ലാതെയാകും;
നീതിമാന്മാരുടെ ഭവനമോ നിലനില്ക്കും.
8മനുഷ്യൻ തന്റെ ബുദ്ധിക്കു ഒത്തവണ്ണം ശ്ലാഘിക്കപ്പെടുന്നു;
വക്രബുദ്ധിയോ നിന്ദിക്കപ്പെടുന്നു.
9മാന്യഭാവം നടിച്ചിട്ടും ഉപജീവനത്തിന്നു മുട്ടുള്ളവനെക്കാൾ
ലഘുവായി മതിക്കപ്പെട്ടിട്ടും ഒരു ഭൃത്യനുള്ളവൻ ശ്രേഷ്ഠൻ ആകുന്നു.
10നീതിമാൻ തന്റെ മൃഗത്തിന്റെ പ്രാണാനുഭവം അറിയുന്നു;
ദുഷ്ടന്മാരുടെ ഉള്ളമോ ക്രൂരമത്രെ.
11നിലം കൃഷി ചെയ്യുന്നവന്നു ആഹാരം സമൃദ്ധിയായി കിട്ടും;
നിസ്സാരന്മാരെ പിൻചെല്ലുന്നവനോ ബുദ്ധിഹീനൻ.
12ദുഷ്ടൻ ദോഷികളുടെ കവൎച്ച ആഗ്രഹിക്കുന്നു;
നീതിമാന്മാരുടെ വേരോ ഫലം നല്കുന്നു.
13അധരങ്ങളുടെ ലംഘനത്തിൽ വല്ലാത്ത കണിയുണ്ടു;
നീതിമാനോ കഷ്ടത്തിൽനിന്നു ഒഴിഞ്ഞുപോരും.
14തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിച്ചു തൃപ്തനാകും;
തന്റെ കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം അവന്നു കിട്ടും.
15ഭോഷന്നു തന്റെ വഴി ചൊവ്വായ്തോന്നുന്നു;
ജ്ഞാനിയോ ആലോചന കേട്ടനുസരിക്കുന്നു.
16ഭോഷന്റെ നീരസം തൽക്ഷണം വെളിപ്പെടുന്നു;
വിവേകമുള്ളവനോ ലജ്ജ അടക്കിവെക്കുന്നു.
17സത്യം പറയുന്നവൻ നീതി അറിയിക്കുന്നു;
കള്ളസാക്ഷിയോ വഞ്ചന അറിയിക്കുന്നു.
18വാളുകൊണ്ടു കുത്തുംപോലെ മൂൎച്ചയായി സംസാരിക്കുന്നവർ ഉണ്ടു;
ജ്ഞാനികളുടെ നാവോ സുഖപ്രദം.
19സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും;
വ്യാജം പറയുന്ന നാവോ മാത്രനേരത്തേക്കേയുള്ളു.
20ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതിവു ഉണ്ടു;
സമാധാനം ആലോചിക്കുന്നവൎക്കോ സന്തോഷം ഉണ്ടു.
21നീതിമാന്നു ഒരു തിന്മയും ഭവിക്കയില്ല;
ദുഷ്ടന്മാരോ അനൎത്ഥംകൊണ്ടു നിറയും.
22വ്യാജമുള്ള അധരങ്ങൾ യഹോവെക്കു വെറുപ്പു;
സത്യം പ്രവൎത്തിക്കുന്നവരോ അവന്നു പ്രസാദം.
23വിവേകമുള്ള മനുഷ്യൻ പരിജ്ഞാനം അടക്കിവെക്കുന്നു;
ഭോഷന്മാരുടെ ഹൃദയമോ ഭോഷത്വം പ്രസിദ്ധമാക്കുന്നു.
24ഉത്സാഹികളുടെ കൈ അധികാരം നടത്തും;
മടിയനോ ഊഴിയവേലെക്കു പോകേണ്ടിവരും.
25മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു;
ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു.
26നീതിമാൻ കൂട്ടുകാരന്നു വഴികാട്ടിയാകുന്നു;
ദുഷ്ടന്മാരുടെ വഴിയോ അവരെ തെറ്റി നടക്കുമാറാക്കുന്നു.
27മടിയൻ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല;
ഉത്സാഹമോ മനുഷ്യന്നു വിലയേറിയ സമ്പത്താകുന്നു.
28നീതിയുടെ മാൎഗ്ഗത്തിൽ ജീവനുണ്ടു;
അതിന്റെ പാതയിൽ മരണം ഇല്ല.
Copyright information for Mal1910