Psalms 90

ദൈവപുരുഷനായ മൊശെയുടെ ഒരു പ്രാൎത്ഥന.

1കൎത്താവേ, നീ തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു;
2പൎവ്വതങ്ങൾ ഉണ്ടായതിന്നും
നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിൎമ്മിച്ചതിന്നും മുമ്പെ
നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.
3നീ മൎത്യനെ പൊടിയിലേക്കു മടങ്ങിച്ചേരുമാറാക്കുന്നു;
മനുഷ്യപുത്രന്മാരെ, തിരികെ വരുവിൻ എന്നും അരുളിച്ചെയ്യുന്നു.
4ആയിരം സംവത്സരം നിന്റെ ദൃഷ്ടിയിൽ
ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും
രാത്രിയിലെ ഒരു യാമംപോലെയും മാത്രം ഇരിക്കുന്നു.
5നീ അവരെ ഒഴുക്കിക്കളയുന്നു; അവർ ഉറക്കംപോലെ അത്രേ;
അവർ രാവിലെ മുളെച്ചുവരുന്ന പുല്ലുപോലെ ആകുന്നു.
6അതു രാവിലെ തഴെച്ചുവളരുന്നു;
വൈകുന്നേരം അതു അരിഞ്ഞു വാടിപ്പോകുന്നു.
7ഞങ്ങൾ നിന്റെ കോപത്താൽ ക്ഷയിച്ചും നിന്റെ ക്രോധത്താൽ ഭ്രമിച്ചുംപോകുന്നു.
8നീ ഞങ്ങളുടെ അകൃത്യങ്ങളെ നിന്റെ മുമ്പിലും
ഞങ്ങളുടെ രഹസ്യപാപങ്ങളെ നിന്റെ മുഖപ്രകാശത്തിലും വെച്ചിരിക്കുന്നു.
9ഞങ്ങളുടെ നാളുകളൊക്കയും നിന്റെ ക്രോധത്തിൽ കഴിഞ്ഞുപോയി;
ഞങ്ങളുടെ സംവത്സരങ്ങളെ ഞങ്ങൾ ഒരു നെടുവീൎപ്പുപോലെ കഴിക്കുന്നു.
10ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം;
ഏറെ ആയാൽ എണ്പതു സംവത്സരം;
അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ;
അതു വേഗം തീരുകയും ഞങ്ങൾ പറന്നു പോകയും ചെയ്യുന്നു.
11നിന്റെ കോപത്തിന്റെ ശക്തിയെയും നിന്നെ ഭയപ്പെടുവാന്തക്കവണ്ണം
നിന്റെ ക്രോധത്തെയും ഗ്രഹിക്കുന്നവൻ ആർ?
12ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം
ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ.
13യഹോവേ, മടങ്ങിവരേണമേ; എത്രത്തോളം താമസം?
അടിയങ്ങളോടു സഹതാപം തോന്നേണമേ.
14കാലത്തു തന്നേ ഞങ്ങളെ നിന്റെ ദയകൊണ്ടു തൃപ്തരാക്കേണമേ;
എന്നാൽ ഞങ്ങളുടെ ആയുഷ്കാലമൊക്കെയും ഞങ്ങൾ ഘോഷിച്ചാനന്ദിക്കും.
15നീ ഞങ്ങളെ ക്ലേശിപ്പിച്ച ദിവസങ്ങൾക്കും ഞങ്ങൾ അനൎത്ഥം അനുഭവിച്ച സംവത്സരങ്ങൾക്കും
തക്കവണ്ണം ഞങ്ങളെ സന്തോഷിപ്പിക്കേണമേ.
16നിന്റെ ദാസന്മാൎക്കു നിന്റെ പ്രവൃത്തിയും
അവരുടെ മക്കൾക്കു നിന്റെ മഹത്വവും വെളിപ്പെടുമാറാകട്ടെ.
17ഞങ്ങളുടെ ദൈവമായ യഹോവയുടെ പ്രസാദം ഞങ്ങളുടെമേൽ ഇരിക്കുമാറാകട്ടെ;
ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാദ്ധ്യമാക്കി തരേണമേ;
അതേ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാദ്ധ്യമാക്കി തരേണമേ.
Copyright information for Mal1910