Psalms 135
1യഹോവയെ സ്തുതിപ്പിൻ; യഹോവയുടെ നാമത്തെ സ്തുതിപ്പിൻ;യഹോവയുടെ ദാസന്മാരേ, അവനെ സ്തുതിപ്പിൻ.
2യഹോവയുടെ ആലയത്തിലും
നമ്മുടെ ദൈവത്തിന്റെ ആലയത്തിൻ പ്രാകാരങ്ങളിലും നില്ക്കുന്നവരേ,
3യഹോവയെ സ്തുതിപ്പിൻ; യഹോവ നല്ലവൻ അല്ലോ;
അവന്റെ നാമത്തിന്നു കീൎത്തനം ചെയ്‌വിൻ; അതു മനോഹരമല്ലോ.
4യഹോവ യാക്കോബിനെ തനിക്കായിട്ടും
യിസ്രായേലിനെ തന്റെ നിക്ഷേപമായിട്ടും തിരഞ്ഞെടുത്തിരിക്കുന്നു.
5യഹോവ വലിയവൻ എന്നും നമ്മുടെ കൎത്താവു
സകലദേവന്മാരിലും ശ്രേഷ്ഠൻ എന്നും ഞാൻ അറിയുന്നു.
6ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളിലും എല്ലാ ആഴങ്ങളിലും
യഹോവ തനിക്കിഷ്ടമുള്ളതൊക്കെയും ചെയ്യുന്നു.
7അവൻ ഭൂമിയുടെ അറ്റത്തുനിന്നു നീരാവി പൊങ്ങുമാറാക്കുന്നു;
അവൻ മഴെക്കായി മിന്നലുകളെ ഉണ്ടാക്കുന്നു;
തന്റെ ഭണ്ഡാരങ്ങളിൽ നിന്നു കാറ്റു പുറപ്പെടുവിക്കുന്നു.
8അവൻ മിസ്രയീമിലെ കടിഞ്ഞൂലുകളെ
മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ സംഹരിച്ചു.
9മിസ്രയീമേ, നിന്റെ മദ്ധ്യേ അവൻ ഫറവോന്റെമേലും
അവന്റെ സകലഭൃത്യന്മാരുടെമേലും
അടയാളങ്ങളും അത്ഭുതങ്ങളും അയച്ചു.
10അവൻ വലിയ ജാതികളെ സംഹരിച്ചു;
ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു.
11അമോൎയ്യരുടെ രാജാവായ സീഹോനെയും
ബാശാൻരാജാവായ ഓഗിനെയും
സകല കനാന്യരാജ്യങ്ങളെയും തന്നേ.
12അവരുടെ ദേശത്തെ അവൻ അവകാശമായിട്ടു,
തന്റെ ജനമായ യിസ്രായേലിന്നു അവകാശമായിട്ടു കൊടുത്തു.
13യഹോവേ, നിന്റെ നാമം ശാശ്വതമായും
യഹോവേ, നിന്റെ ജ്ഞാപകം തലമുറതലമുറയായും ഇരിക്കുന്നു.
14യഹോവ തന്റെ ജനത്തിന്നു ന്യായപാലനം ചെയ്യും;
അവൻ തന്റെ ദാസന്മാരോടു സഹതപിക്കും.
15ജാതികളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും
മനുഷ്യരുടെ കൈവേലയും ആകുന്നു.
16അവെക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല;
കണ്ണുണ്ടെങ്കിലും കാണുന്നില്ല;
17അവെക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല;
അവയുടെ വായിൽ ശ്വാസവുമില്ല.
18അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെയാകുന്നു;
അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ.
19യിസ്രായേൽഗൃഹമേ, യഹോവയെ വാഴ്ത്തുക;
അഹരോന്റെ ഗൃഹമേ, യഹോവയെ വാഴ്ത്തുക.
20ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക;
യഹോവാഭക്തന്മാരേ, യഹോവയെ വാഴ്ത്തുവിൻ.
21യെരൂശലേമിൽ അധിവസിക്കുന്ന യഹോവ
സിയോനിൽനിന്നു വാഴ്ത്തപ്പെടുമാറാകട്ടെ.
യഹോവയെ സ്തുതിപ്പിൻ.
Copyright information for
Mal1910