Psalms 139

സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീൎത്തനം.

1യഹോവേ, നീ എന്നെ ശോധന ചെയ്തു അറിഞ്ഞിരിക്കുന്നു;
2ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും നീ അറിയുന്നു.
എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു.
3എന്റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു;
എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു.
4യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിന്മേൽ ഇല്ല.
5നീ മുമ്പും പിമ്പും എന്നെ അടെച്ചു
നിന്റെ കൈ എന്റെമേൽ വെച്ചിരിക്കുന്നു.
6ഈ പരിജ്ഞാനം എനിക്കു അത്യത്ഭുതമാകുന്നു;
അതു എനിക്കു ഗ്രഹിച്ചുകൂടാതവണ്ണം ഉന്നതമായിരിക്കുന്നു.
7നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും?
തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും?
8ഞാൻ സ്വൎഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു;
പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു.
9ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു,
സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാൎത്താൽ
10അവിടെയും നിന്റെ കൈ എന്നെ നടത്തും;
നിന്റെ വലങ്കൈ എന്നെ പിടിക്കും.
11ഇരുട്ടു എന്നെ മൂടിക്കളയട്ടെ;
വെളിച്ചം എന്റെ ചുറ്റും രാത്രിയായ്തീരട്ടെ എന്നു ഞാൻ പറഞ്ഞാൽ
12ഇരുട്ടുപോലും നിനക്കു മറവായിരിക്കയില്ല;
രാത്രി പകൽപോലെ പ്രകാശിക്കും;
ഇരുട്ടും വെളിച്ചവും നിനക്കു ഒരുപോലെ തന്നേ.
13നീയല്ലോ എന്റെ അന്തരംഗങ്ങളെ നിൎമ്മിച്ചതു;
എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു.
14ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ
ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു;
നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു;
അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.
15ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെടുകയും
ഭൂമിയുടെ അധോഭാഗങ്ങളിൽ നിൎമ്മിക്കപ്പെടുകയും ചെയ്തപ്പോൾ
എന്റെ അസ്ഥിക്കുടം നിനക്കു മറവായിരുന്നില്ല.
16ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു;
നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ
അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു;
17ദൈവമേ, നിന്റെ വിചാരങ്ങൾ എനിക്കു എത്ര ഘനമായവ!
അവയുടെ ആകത്തുകയും എത്ര വലിയതു!
18അവയെ എണ്ണിയാൽ മണലിനെക്കാൾ അധികം;
ഞാൻ ഉണരുമ്പോൾ ഇനിയും ഞാൻ നിന്റെ അടുക്കൽ ഇരിക്കുന്നു.
19ദൈവമേ, നീ ദുഷ്ടനെ നിഗ്രഹിച്ചെങ്കിൽ കൊള്ളായിരുന്നു;
രക്തപാതകന്മാരേ, എന്നെ വിട്ടുപോകുവിൻ.
20അവർ ദ്രോഹമായി നിന്നെക്കുറിച്ചു സംസാരിക്കുന്നു;
നിന്റെ ശത്രുക്കൾ നിന്റെ നാമം വൃഥാ എടുക്കുന്നു.
21യഹോവേ, നിന്നെ പകെക്കുന്നവരെ ഞാൻ പകക്കേണ്ടതല്ലയോ?
നിന്നോടു എതിൎത്തുനില്ക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ?
22ഞാൻ പൂൎണ്ണദ്വേഷത്തോടെ അവരെ ദ്വേഷിക്കുന്നു;
അവരെ എന്റെ ശത്രുക്കളായി എണ്ണുന്നു.
23ദൈവമേ, എന്നെ ശോധന ചെയ്തു എന്റെ ഹൃദയത്തെ അറിയേണമേ;
എന്നെ പരീക്ഷിച്ചു എന്റെ നിനവുകളെ അറിയേണമേ.
24വ്യസനത്തിന്നുള്ള മാൎഗ്ഗം എന്നിൽ ഉണ്ടോ എന്നു നോക്കി,
ശാശ്വതമാൎഗ്ഗത്തിൽ എന്നെ നടത്തേണമേ.
Copyright information for Mal1910