Job 33

1എങ്കിലോ ഇയ്യോബേ, എന്റെ ഭാഷണം കേട്ടുകൊൾക;
എന്റെ സകലവാക്കുകളും ശ്രദ്ധിച്ചുകൊൾക.

2ഇതാ, ഞാൻ ഇപ്പോൾ എന്റെ വായ്തുറക്കുന്നു;
എന്റെ വായിൽ എന്റെ നാവു സംസാരിക്കുന്നു.

3എന്റെ വചനങ്ങൾ എന്റെ ഉള്ളിലെ നേർ ഉച്ചരിക്കും.
എന്റെ അധരങ്ങൾ അറിയുന്നതു അവ പരമാർത്ഥമായി പ്രസ്താവിക്കും.

4ദൈവത്തിന്റെ ആത്മാവു എന്നെ സൃഷ്ടിച്ചു;
സർവ്വശക്തന്റെ ശ്വാസം എനിക്കു ജീവനെ തരുന്നു.

5നിനക്കു കഴിയുമെങ്കിൽ എന്നോടു പ്രതിവാദിക്ക;
സന്നദ്ധനായി എന്റെ മുമ്പാകെ നിന്നുകൊൾക.

6ഇതാ, നിന്നെപ്പോലെ ഞാനും ദൈവത്തിന്നുള്ളവൻ;
എന്നെയും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്നു.

7എന്റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല;
എന്റെ ഘനം നിനക്കു ഭാരമായിരിക്കയുമില്ല.

8ഞാൻ കേൾക്കെ നീ പറഞ്ഞതും
നിന്റെ വാക്കു ഞാൻ കേട്ടതും എന്തെന്നാൽ:

9ഞാൻ ലംഘനം ഇല്ലാത്ത നിർമ്മലൻ;
ഞാൻ നിർദ്ദോഷി; എന്നിൽ അകൃത്യവുമില്ല.

10അവൻ എന്റെ നേരെ വിരുദ്ധങ്ങളെ കണ്ടുപിടിക്കുന്നു;
എന്നെ തനിക്കു ശത്രുവായി വിചാരിക്കുന്നു.

11 aഅവൻ എന്റെ കാലുകളെ ആമത്തിൽ ഇടുന്നു;
എന്റെ പാതകളെ ഒക്കെയും സൂക്ഷിച്ചുനോക്കുന്നു.

12ഇതിന്നു ഞാൻ നിന്നോടു ഉത്തരം പറയാം:
ഇതിൽ നീ നീതിമാൻ അല്ല; ദൈവം മനുഷ്യനെക്കാൾ വലിയവനല്ലോ.

13നീ അവനോടു എന്തിന്നു വാദിക്കുന്നു?
തന്റെ കാര്യങ്ങളിൽ ഒന്നിന്നും അവൻ കാരണം പറയുന്നില്ലല്ലോ.

14ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു;
മനുഷ്യൻ അതു കൂട്ടാക്കുന്നില്ലതാനും.

15 bഗാഢനിദ്ര മനുഷ്യർക്കുണ്ടാകുമ്പോൾ,
അവർ ശയ്യമേൽ നിദ്രകൊള്ളുമ്പോൾ,
സ്വപ്നത്തിൽ, രാത്രിദർശനത്തിൽ തന്നേ,

16അവൻ മനുഷ്യരുടെ ചെവി തുറക്കുന്നു;
അവരോടുള്ള പ്രബോധനെക്കു മുദ്രയിടുന്നു.

17മനുഷ്യനെ അവന്റെ ദുഷ്കർമ്മത്തിൽനിന്നു അകറ്റുവാനും
പുരുഷനെ ഗർവ്വത്തിൽനിന്നു രക്ഷിപ്പാനും തന്നേ.

18അവൻ കുഴിയിൽനിന്നു അവന്റെ പ്രാണനെയും
വാളാൽ നശിക്കാതവണ്ണം അവന്റെ ജീവനെയും കാക്കുന്നു.

19തന്റെ കിടക്കമേൽ അവൻ വേദനയാൽ ശിക്ഷിക്കപ്പെടുന്നു;
അവന്റെ അസ്ഥികളിൽ ഇടവിടാതെ പോരാട്ടം ഉണ്ടു.

20അതുകൊണ്ടു അവന്റെ ജീവൻ അപ്പവും
അവന്റെ പ്രാണൻ സ്വാദുഭോജനവും വെറുക്കുന്നു.

21അവന്റെ മാംസം ക്ഷയിച്ചു കാണ്മാനില്ലാതെയായിരിക്കുന്നു;
കാണ്മാനില്ലാതിരുന്ന അവന്റെ അസ്ഥികൾ പൊങ്ങിനില്ക്കുന്നു.

22അവന്റെ പ്രാണൻ ശവക്കുഴിക്കും
അവന്റെ ജീവൻ നാശകന്മാർക്കും അടുത്തിരിക്കുന്നു.

23മനുഷ്യനോടു അവന്റെ ധർമ്മം അറിയിക്കേണ്ടതിന്നു
ആയിരത്തിൽ ഒരുത്തനായി മദ്ധ്യസ്ഥനായോരു ദൂതൻ അവന്നു വേണ്ടി ഉണ്ടെന്നുവരികിൽ

24അവൻ അവങ്കൽ കൃപ വിചാരിച്ചു:
കുഴിയിൽ ഇറങ്ങാതവണ്ണം ഇവനെ രക്ഷിക്കേണമേ;
ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു എന്നു പറയും

25അപ്പോൾ അവന്റെ ദേഹം യൗവനചൈതന്യത്താൽ പുഷ്ടിവെക്കും;
അവൻ ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും.

26അവൻ ദൈവത്തോടു പ്രാർത്ഥിക്കും; അവൻ അവങ്കൽ പ്രസാദിക്കും;
തിരുമുഖത്തെ അവൻ സന്തോഷത്തോടെ കാണും;
അവൻ മനുഷ്യന്നു അവന്റെ നീതിയെ പകരം കൊടുക്കും.

27അവൻ മനുഷ്യരുടെ മുമ്പിൽ പാടി പറയുന്നതു:
ഞാൻ പാപം ചെയ്തു നേരായുള്ളതു മറിച്ചുകളഞ്ഞു;
അതിന്നു എന്നോടു പകരം ചെയ്തിട്ടില്ല.

28അവൻ എന്റെ പ്രാണനെ കുഴിയിൽ ഇറങ്ങാതവണ്ണം രക്ഷിച്ചു;
എന്റെ ജീവൻ പ്രകാശത്തെ കണ്ടു സന്തോഷിക്കുന്നു.

29ഇതാ, ദൈവം രണ്ടു മൂന്നു പ്രാവശ്യം
ഇവയൊക്കെയും മനുഷ്യനോടു ചെയ്യുന്നു.

30അവന്റെ പ്രാണനെ കുഴിയിൽനിന്നു കരേറ്റേണ്ടതിന്നും
ജീവന്റെ പ്രകാശംകൊണ്ടു അവനെ പ്രകാശിപ്പിക്കേണ്ടതിന്നും തന്നേ.

31ഇയ്യോബേ, ശ്രദ്ധവെച്ചു കേൾക്ക;
മിണ്ടാതെയിരിക്ക; ഞാൻ സംസാരിക്കാം.

32നിനക്കു ഉത്തരം പറവാനുണ്ടെങ്കിൽ പറക;
സംസാരിക്ക; നിന്നെ നീതീകരിപ്പാൻ ആകുന്നു എന്റെ താല്പര്യം.

33ഇല്ലെന്നുവരികിൽ, നീ എന്റെ വാക്കു കേൾക്ക;
മിണ്ടാതിരിക്ക; ഞാൻ നിനക്കു ജ്ഞാനം ഉപദേശിച്ചുതരാം.
Copyright information for MalSC