Proverbs 14

1സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു;
ഭോഷത്വമുള്ളവളോ അതു സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു.

2നേരായി നടക്കുന്നവൻ യഹോവാഭക്തൻ;
നടപ്പിൽ വക്രതയുള്ളവനോ അവനെ നിന്ദിക്കുന്നു.

3ഭോഷന്റെവായിൽ ഡംഭത്തിന്റെ വടിയുണ്ടു;
ജ്ഞാനികളുടെ അധരങ്ങളോ അവരെ കാത്തുകൊള്ളുന്നു.

4കാളകൾ ഇല്ലാത്തെടത്തു തൊഴുത്തു വെടിപ്പുള്ളതു;
കാളയുടെ ശക്തികൊണ്ടോ വളരെ ആദായം ഉണ്ടു.

5വിശ്വസ്തസാക്ഷി ഭോഷ്കു പറകയില്ല;
കള്ളസ്സാക്ഷിയോ ഭോഷ്കു നിശ്വസിക്കുന്നു.

6പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല;
വിവേകമുള്ളവന്നോ പരിജ്ഞാനം എളുപ്പം.

7മൂഢന്റെ മുമ്പിൽനിന്നു മാറിപ്പോക;
പരിജ്ഞാനമുള്ള അധരങ്ങൾ നീ അവനിൽ കാണുകയില്ല.

8വഴി തിരിച്ചറിയുന്നതു വിവേകിയുടെ ജ്ഞാനം;
ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്വം.

9ഭോഷന്മാരെ അകൃത്യയാഗം പരിഹസിക്കുന്നു;
നേരുള്ളവർക്കോ തമ്മിൽ പ്രീതി ഉണ്ടു.

10ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു;
അതിന്റെ സന്തോഷത്തിലും അന്യൻ ഇടപെടുന്നില്ല.

11ദുഷ്ടന്മാരുടെ വീടു മുടിഞ്ഞുപോകും;
നീതിമാന്റെ കൂടാരമോ തഴെക്കും.

12 aചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും;
അതിന്റെ അവസാനമോ മരണവഴികൾ അത്രേ.

13ചിരിക്കുമ്പോൾ തന്നേയും ഹൃദയം ദുഃഖിച്ചിരിക്കാം;
സന്തോഷത്തിന്റെ അവസാനം ദുഃഖമാകയുമാം.

14ഹൃദയത്തിൽ വിശ്വാസത്യാഗമുള്ളവന്നു തന്റെ നടപ്പിൽ മടുപ്പുവരും;
നല്ല മനുഷ്യനോ തന്റെ പ്രവൃത്തിയാൽ തന്നേ തൃപ്തിവരും.

15അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു;
സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.

16ജ്ഞാനി ഭയപ്പെട്ടു ദോഷം അകറ്റിനടക്കുന്നു;
ഭോഷനോ ധിക്കാരംപൂണ്ടു നിർഭയനായി നടക്കുന്നു.

17മുൻകോപി ഭോഷത്വം പ്രവർത്തിക്കുന്നു;
ദുരുപായി ദ്വേഷിക്കപ്പെടും.

18അല്പബുദ്ധികൾ ഭോഷത്വം അവകാശമാക്കിക്കൊള്ളുന്നു;
സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു.

19ദുർജ്ജനം സജ്ജനത്തിന്റെ മുമ്പിലും
ദുഷ്ടന്മാർ നീതിമാന്മാരുടെ വാതില്ക്കലും വണങ്ങിനില്ക്കുന്നു.

20ദരിദ്രനെ കൂട്ടുകാരൻ പോലും പകെക്കുന്നു;
ധനവാന്നോ വളരെ സ്നേഹിതന്മാർ ഉണ്ടു.

21കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു;
എളിയവരോടു കൃപകാണിക്കുന്നവനോ ഭാഗ്യവാൻ.

22ദോഷം നിരൂപിക്കുന്നവർ ഉഴന്നുപോകുന്നില്ലയോ?
നന്മ നിരൂപിക്കുന്നവർക്കോ ദയയും വിശ്വസ്തതയും ലഭിക്കുന്നു.

23എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും;
അധരചർവ്വണംകൊണ്ടോ ഞെരുക്കമേ വരു.

24ജ്ഞാനികളുടെ ധനം അവർക്കു കിരീടം;
മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്വം തന്നേ.

25സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു;
ഭോഷ്കു നിശ്വസിക്കുന്നവനോ വഞ്ചന ചെയ്യുന്നു.

26യഹോവാഭക്തന്നു ദൃഢധൈര്യം ഉണ്ടു;
അവന്റെ മക്കൾക്കും ശരണം ഉണ്ടാകും.

27യഹോവാഭക്തി ജീവന്റെ ഉറവാകുന്നു;
അതിനാൽ മരണത്തിന്റെ കണികളെ ഒഴിഞ്ഞുപോകും.

28പ്രജാബാഹുല്യം രാജാവിന്നു ബഹുമാനം;
പ്രജാന്യൂനതയോ പ്രഭുവിന്നു നാശം.

29ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ;
മുൻകോപിയോ ഭോഷത്വം ഉയർത്തുന്നു.

30ശാന്തമനസ്സു ദേഹത്തിന്നു ജീവൻ;
അസൂയയോ അസ്തികൾക്കു ദ്രവത്വം.

31എളിയവനെ പീഡിപ്പിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു;
ദരിദ്രനോടു കൃപകാണിക്കുന്നവനോ അവനെ ബഹുമാനിക്കുന്നു.

32ദുഷ്ടന്നു തന്റെ ദുഷ്ടതയാൽ വീഴ്ച വരുന്നു;
നീതിമാന്നോ മരണത്തിലും പ്രത്യാശയുണ്ടു.

33വിവേകമുള്ളവന്റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാർക്കുന്നു;
മൂഢന്മാരുടെ അന്തരംഗത്തിൽ ഉള്ളതോ വെളിപ്പെട്ടുവരുന്നു.

34നീതി ജാതിയെ ഉയർത്തുന്നു;
പാപമോ വംശങ്ങൾക്കു അപമാനം.

35ബുദ്ധിമാനായ ദാസന്നു രാജാവിന്റെ പ്രീതി ലഭിക്കുന്നു;
നാണംകെട്ടവന്നോ അവന്റെ കോപം നേരിടും.
Copyright information for MalSC