Proverbs 3

1മകനേ, എന്റെ ഉപദേശം മറക്കരുതു;
നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ.

2അവ ദീർഘായുസ്സും ജീവകാലവും
സമാധാനവും നിനക്കു വർദ്ധിപ്പിച്ചുതരും.

3ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുതു;
അവയെ നിന്റെ കഴുത്തിൽ കെട്ടിക്കൊൾക;
നിന്റെ ഹൃദയത്തിന്റെ പലകയിൽ എഴുതിക്കൊൾക.

4 aഅങ്ങനെ നീ ദൈവത്തിന്നും മനുഷ്യർക്കും ബോദ്ധ്യമായ
ലാവണ്യവും സൽബുദ്ധിയും പ്രാപിക്കും.

5പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക;
സ്വന്ത വിവേകത്തിൽ ഊന്നരുതു.

6നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക;
അവൻ നിന്റെ പാതകളെ നേരെയാക്കും;

7 bനിനക്കു തന്നേ നീ ജ്ഞാനിയായ്തോന്നരുതു;
യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക.

8അതു നിന്റെ നാഭിക്കു ആരോഗ്യവും
അസ്ഥികൾക്കു തണുപ്പും ആയിരിക്കും.

9യഹോവയെ നിന്റെ ധനംകൊണ്ടും
എല്ലാവിളവിന്റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്ക.

10അങ്ങനെ നിന്റെ കളപ്പുരകൾ സമൃദ്ധിയായി നിറയും;
നിന്റെ ചക്കുകളിൽ വീഞ്ഞു കവിഞ്ഞൊഴുകും.

11 cമകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുതു;
അവന്റെ ശാസനയിങ്കൽ മുഷികയും അരുതു.

12 dഅപ്പൻ ഇഷ്ടപുത്രനോടു ചെയ്യുന്നതുപോലെ
യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.

13ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും
വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ.

14അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും
അതിന്റെ ലാഭം തങ്കത്തിലും നല്ലതു.

15അതു മുത്തുകളിലും വിലയേറിയതു;
നിന്റെ മനോഹരവസ്തുക്കൾ ഒന്നും അതിന്നു തുല്യമാകയില്ല.

16അതിന്റെ വലങ്കയ്യിൽ ദീർഘായുസ്സും
ഇടങ്കയ്യിൽ ധനവും മാനവും ഇരിക്കുന്നു.

17അതിന്റെ വഴികൾ ഇമ്പമുള്ള വഴികളും
അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു.

18അതിനെ പിടിച്ചുകൊള്ളുന്നവർക്കു അതു ജീവ വൃക്ഷം;
അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ.

19ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു;
വിവേകത്താൽ അവൻ ആകാശത്തെ ഉറപ്പിച്ചു.

20അവന്റെ പരിജ്ഞാനത്താൽ ആഴങ്ങൾ പിളർന്നു;
മേഘങ്ങൾ മഞ്ഞു പൊഴിക്കുന്നു.

21മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊൾക;
അവ നിന്റെ ദൃഷ്ടിയിൽനിന്നു മാറിപ്പോകരുതു.

22അവ നിനക്കു ജീവനും
നിന്റെ കഴുത്തിന്നു അലങ്കാരവും ആയിരിക്കും.

23അങ്ങനെ നീ നിർഭയമായി വഴിയിൽ നടക്കും;
നിന്റെ കാൽ ഇടറുകയുമില്ല.

24നീ കിടപ്പാൻ പോകുമ്പോൾ നിനക്കു പേടി ഉണ്ടാകയില്ല;
കിടക്കുമ്പോൾ നിന്റെ ഉറക്കം സുഖകരമായിരിക്കും.

25പെട്ടെന്നുള്ള പേടിഹേതുവായും
ദുഷ്ടന്മാർക്കു വരുന്ന നാശംനിമിത്തവും നീ ഭയപ്പെടുകയില്ല.

26യഹോവ നിന്റെ ആശ്രയമായിരിക്കും;
അവൻ നിന്റെ കാൽ കുടുങ്ങാതവണ്ണം കാക്കും.

27നന്മ ചെയ്‌വാൻ നിനക്കു പ്രാപ്തിയുള്ളപ്പോൾ
അതിന്നു യോഗ്യന്മാരായിരിക്കുന്നവർക്കു ചെയ്യാതിരിക്കരുതു.

28നിന്റെ കയ്യിൽ ഉള്ളപ്പോൾ കൂട്ടുകാരനോടു:
പോയിവരിക, നാളെത്തരാം എന്നു പറയരുതു.

29കൂട്ടുകാരൻ സമീപേ നിർഭയം വസിക്കുമ്പോൾ,
അവന്റെ നേരെ ദോഷം നിരൂപിക്കരുതു.

30നിനക്കു ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോടു
നീ വെറുതെ ശണ്ഠയിടരുതു.

31സാഹസക്കാരനോടു നീ അസൂയപ്പെടരുതു;
അവന്റെ വഴികൾ ഒന്നും തിരഞ്ഞെടുക്കയുമരുതു.

32വക്രതയുള്ളവൻ യഹോവെക്കു വെറുപ്പാകുന്നു;
നീതിമാന്മാർക്കോ അവന്റെ സഖ്യത ഉണ്ടു.

33യഹോവയുടെ ശാപം ദുഷ്ടന്റെ വീട്ടിൽ ഉണ്ടു;
നീതിമാന്മാരുടെ വാസസ്ഥലത്തെയോ അവൻ അനുഗ്രഹിക്കുന്നു.

34 eപരിഹാസികളെ അവൻ പരിഹസിക്കുന്നു;
എളിയവർക്കോ അവൻ കൃപ നല്കുന്നു.

35ജ്ഞാനികൾ ബഹുമാനത്തെ അവകാശമാക്കും;
ഭോഷന്മാരുടെ ഉയർച്ചയോ അപമാനം തന്നേ.
Copyright information for MalSC