Proverbs 4

1മക്കളേ, അപ്പന്റെ പ്രബോധനം കേട്ടു
വിവേകം പ്രാപിക്കേണ്ടതിന്നു ശ്രദ്ധിപ്പിൻ.

2ഞാൻ നിങ്ങൾക്കു സൽബുദ്ധി ഉപദേശിച്ചുതരുന്നു;
എന്റെ ഉപദേശം നിങ്ങൾ ഉപേക്ഷിക്കരുതു.

3ഞാൻ എന്റെ അപ്പന്നു മകനും
എന്റെ അമ്മെക്കു ഓമനയും ഏകപുത്രനും ആയിരുന്നു;

4അവൻ എന്നെ പഠിപ്പിച്ചു, എന്നോടു പറഞ്ഞതു:
എന്റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊൾക;
എന്റെ കല്പനകളെ പ്രമാണിച്ചു ജീവിക്ക.

5ജ്ഞാനം സമ്പാദിക്ക: വിവേകം നേടുക; മറക്കരുതു;
എന്റെ വചനങ്ങളെ വിട്ടുമാറുകയുമരുതു.

6അതിനെ ഉപേക്ഷിക്കരുതു; അതു നിന്നെ കാക്കും;
അതിൽ പ്രിയം വെക്കുക; അതു നിന്നെ സൂക്ഷിക്കും;

7ജ്ഞാനംതന്നേ പ്രധാനം; ജ്ഞാനം സമ്പാദിക്ക;
നിന്റെ സകലസമ്പാദ്യത്താലും വിവേകം നേടുക.

8അതിനെ ഉയർത്തുക; അതു നിന്നെ ഉയർത്തും;
അതിനെ ആലിംഗനം ചെയ്താൽ അതു നിനക്കു മാനം വരുത്തും.

9അതു നിന്റെ തലയെ അലങ്കാരമാല അണിയിക്കും;
അതു നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും.

10മകനേ കേട്ടു എന്റെ വചനങ്ങളെ കൈക്കൊൾക;
എന്നാൽ നിനക്കു ദീർഘായുസ്സുണ്ടാകും.

11ജ്ഞാനത്തിന്റെ മാർഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു;
നേരെയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു.

12നടക്കുമ്പോൾ നിന്റെ കാലടിക്കു ഇടുക്കം വരികയില്ല;
ഓടുമ്പോൾ നീ ഇടറുകയുമില്ല.

13പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുതു;
അതിനെ കാത്തുകൊൾക, അതു നിന്റെ ജീവനല്ലോ.

14ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുതു;
ദുർജ്ജനത്തിന്റെ വഴിയിൽ നടക്കയുമരുതു;

15അതിനോടു അകന്നുനില്ക്ക; അതിൽ നടക്കരുതു;
അതു വിട്ടുമാറി കടന്നുപോക.

16അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല;
വല്ലവരെയും വീഴിച്ചിട്ടല്ലാതെ അവർക്കു ഉറക്കം വരികയില്ല.

17ദുഷ്ടതയുടെ ആഹാരംകൊണ്ടു അവർ ഉപജീവിക്കുന്നു;
ബലാല്ക്കാരത്തിന്റെ വീഞ്ഞു അവർ പാനം ചെയ്യുന്നു.

18നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ;
അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു.

19ദുഷ്ടന്മാരുടെവഴി അന്ധകാരംപോലെയാകുന്നു;
ഏതിങ്കൽ തട്ടി വീഴും എന്നു അവർ അറിയുന്നില്ല.

20മകനേ, എന്റെ വചനങ്ങൾക്കു ശ്രദ്ധതരിക;
എന്റെ മൊഴികൾക്കു നിന്റെ ചെവി ചായിക്ക.

21അവ നിന്റെ ദൃഷ്ടിയിൽനിന്നു മാറിപ്പോകരുതു;
നിന്റെ ഹൃദയത്തിന്റെ നടുവിൽ അവയെ സൂക്ഷിച്ചുവെക്കുക.

22അവയെ കിട്ടുന്നവർക്കു അവ ജീവനും
അവരുടെ സർവ്വദേഹത്തിന്നും സൗഖ്യവും ആകുന്നു.

23സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക;
ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു.

24വായുടെ വക്രത നിങ്കൽനിന്നു നീക്കിക്കളക;
അധരങ്ങളുടെ വികടം നിങ്കൽനിന്നകറ്റുക.

25നിന്റെ കണ്ണു നേരെ നോക്കട്ടെ;
നിന്റെ കണ്ണിമ ചൊവ്വെ മുമ്പോട്ടു മിഴിക്കട്ടെ.

26 aനിന്റെ കാലുകളുടെ പാതയെ നിരപ്പാക്കുക;
നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.

27ഇടത്തോട്ടോ വലത്തോട്ടോ തിരിയരുതു;
നിന്റെ കാലിനെ ദോഷം വിട്ടകലുമാറാക്കുക.
Copyright information for MalSC