Proverbs 8

1 aജ്ഞാനമായവൾ വിളിച്ചുപറയുന്നില്ലയോ?
ബുദ്ധിയായവൾ തന്റെ സ്വരം കേൾപ്പിക്കുന്നില്ലയോ?

2അവൾ വഴിയരികെ മേടുകളുടെ മുകളിൽ
പാതകൾ കൂടുന്നേടത്തു നില്ക്കുന്നു.

3അവൾ പടിവാതിലുകളുടെ അരികത്തും പട്ടണവാതില്ക്കലും
ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നതു:
4പുരുഷന്മാരേ, ഞാൻ നിങ്ങളോടു വിളിച്ചു പറയുന്നു;
എന്റെ സ്വരം മനുഷ്യപുത്രന്മാരുടെ അടുക്കലേക്കു വരുന്നു.

5അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചു കൊൾവിൻ;
മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിൻ.

6കേൾപ്പിൻ, ഞാൻ ഉൽകൃഷ്ടമായതു സംസാരിക്കും;
എന്റെ അധരങ്ങളെ തുറക്കുന്നതു നേരിന്നു ആയിരിക്കും.

7എന്റെ വായ് സത്യം സംസാരിക്കും;
ദുഷ്ടത എന്റെ അധരങ്ങൾക്കു അറെപ്പാകുന്നു.

8എന്റെ വായിലെ മൊഴി ഒക്കെയും നീതിയാകുന്നു;
അവയിൽ വക്രവും വികടവുമായതു ഒന്നുമില്ല.

9അവയെല്ലാം ബുദ്ധിമാന്നു തെളിവും
പരിജ്ഞാനം ലഭിച്ചവർക്കു നേരും ആകുന്നു.

10വെള്ളിയെക്കാൾ എന്റെ പ്രബോധനവും
മേത്തരമായ പൊന്നിനെക്കാൾ പരിജ്ഞാനവും കൈക്കൊൾവിൻ.

11ജ്ഞാനം മുത്തുകളെക്കാൾ നല്ലതാകുന്നു;
മനോഹരമായതൊന്നും അതിന്നു തുല്യമാകയില്ല.

12ജ്ഞാനം എന്ന ഞാൻ സൂക്ഷ്മബുദ്ധിയെ എന്റെ പാർപ്പിടമാക്കുന്നു;
പരിജ്ഞാനവും വകതിരിവും ഞാൻ കണ്ടു പിടിക്കുന്നു.

13യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു;
ഡംഭം, അഹങ്കാരം, ദുർമ്മാർഗ്ഗം, വക്രതയുള്ള വായ് എന്നിവയെ ഞാൻ പകെക്കുന്നു.

14ആലോചനയും പരിജ്ഞാനവും എനിക്കുള്ളതു;
ഞാൻ തന്നേ വിവേകം; എനിക്കു വീര്യബലം ഉണ്ടു.

15ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു;
പ്രഭുക്കന്മാർ നീതിയെ നടത്തുന്നു.

16ഞാൻ മുഖാന്തരം അധിപതിമാരും പ്രധാനികളും
ഭൂമിയിലെ ന്യായാധിപന്മാരൊക്കെയും ആധിപത്യം നടത്തുന്നു.

17എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു;
എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും.

18എന്റെ പക്കൽ ധനവും മാനവും
പുരാതനസമ്പത്തും നീതിയും ഉണ്ടു.

19എന്റെ ഫലം പൊന്നിലും തങ്കത്തിലും
എന്റെ ആദായം മേത്തരമായ വെള്ളിയിലും നല്ലതു.

20എന്നെ സ്നേഹിക്കുന്നവർക്കു വസ്തുവക അവകാശമാക്കിക്കൊടുക്കയും
അവരുടെ ഭണ്ഡാരങ്ങളെ നിറെക്കയും ചെയ്യേണ്ടതിന്നു

21ഞാൻ നീതിയുടെ മാർഗ്ഗത്തിലും
ന്യായത്തിന്റെ പാതകളിലും നടക്കുന്നു.

22 bയഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി,
തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി.

23ഞാൻ പുരാതനമേ, ആദിയിൽ തന്നേ,
ഭൂമിയുടെ ഉൽപത്തിക്കു മുമ്പെ നിയമിക്കപ്പെട്ടിരിക്കുന്നു.

24ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു;
വെള്ളം നിറഞ്ഞ ഉറവുകൾ ഇല്ലാതിരുന്നപ്പോൾ തന്നേ.

25പർവ്വതങ്ങളെ സ്ഥാപിച്ചതിന്നു മുമ്പെയും
കുന്നുകൾക്കു മുമ്പെയും ഞാൻ ജനിച്ചിരിക്കുന്നു.

26അവൻ ഭൂമിയെയും വയലുകളെയും
ഭൂതലത്തിന്റെ പൊടിയുടെ തുകയെയും
ഉണ്ടാക്കീട്ടില്ലാത്ത സമയത്തു തന്നേ.

27അവൻ ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു;
അവൻ ആഴത്തിന്റെ ഉപരിഭാഗത്തു വൃത്തം വരെച്ചപ്പോഴും

28അവൻ മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും
ആഴത്തിന്റെ ഉറവുകൾ തടിച്ചപ്പോഴും

29വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം
അവൻ സമുദ്രത്തിന്നു അതിർ വെച്ചപ്പോഴും
ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും

30ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു;
ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ടു
ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു.

31അവന്റെ ഭൂതലത്തിൽ ഞാൻ വിനോദിച്ചുകൊണ്ടിരുന്നു;
എന്റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടെ ആയിരുന്നു.

32ആകയാൽ മക്കളേ, എന്റെ വാക്കു കേട്ടുകൊൾവിൻ;
എന്റെ വഴികളെ പ്രമാണിക്കുന്നവർ ഭാഗ്യവാന്മാർ.

33പ്രബോധനം കേട്ടു ബുദ്ധിമാന്മാരായിരിപ്പിൻ;
അതിനെ ത്യജിച്ചുകളയരുതു.

34ദിവസംപ്രതി എന്റെ പടിവാതില്ക്കൽ ജാഗരിച്ചും
എന്റെ വാതില്ക്കട്ടളെക്കൽ കാത്തുകൊണ്ടും
എന്റെ വാക്കു കേട്ടനുസരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.

35എന്നെ കണ്ടെത്തുന്നവൻ ജീവനെ കണ്ടെത്തുന്നു;
അവൻ യഹോവയുടെ കടാക്ഷം പ്രാപിക്കുന്നു.

36എന്നോടു പിഴെക്കുന്നവനോ തനിക്കു പ്രാണഹാനി വരുത്തുന്നു;
എന്നെ ദ്വേഷിക്കുന്നവരൊക്കെയും മരണത്തെ ഇച്ഛിക്കുന്നു.
Copyright information for MalSC