Psalms 104


1എൻ മനമേ, യഹോവയെ വാഴ്ത്തുക;
എന്റെ ദൈവമായ യഹോവേ, നീ ഏറ്റവും വലിയവൻ;
മഹത്വവും തേജസ്സും നീ ധരിച്ചിരിക്കുന്നു;

2വസ്ത്രം ധരിക്കുമ്പോലെ നീ പ്രകാശത്തെ ധരിക്കുന്നു;
തിരശ്ശീലപോലെ നീ ആകാശത്തെ വിരിക്കുന്നു.

3അവൻ തന്റെ മാളികകളുടെ തുലാങ്ങളെ വെള്ളത്തിന്മേൽ നിരത്തുന്നു;
മേഘങ്ങളെ തന്റെ തേരാക്കി, കാറ്റിൻ ചിറകിന്മേൽ സഞ്ചരിക്കുന്നു.

4 aഅവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു.
5അവൻ ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം
അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു.

6നീ അതിനെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി;
വെള്ളം പർവ്വതങ്ങൾക്കു മീതെ നിന്നു.

7അവ നിന്റെ ശാസനയാൽ ഓടിപ്പോയി;
നിന്റെ ഇടിമുഴക്കത്താൽ അവ ബദ്ധപ്പെട്ടു -

8മലകൾ പൊങ്ങി, താഴ്‌വരകൾ താണു -
നീ അവെക്കു നിശ്ചയിച്ച സ്ഥലത്തേക്കു വാങ്ങിപ്പോയി;

9ഭൂമിയെ മൂടുവാൻ മടങ്ങിവരാതിരിക്കേണ്ടതിന്നു
നീ അവെക്കു കടന്നുകൂടാത്ത ഒരു അതിർ ഇട്ടു.

10അവൻ ഉറവുകളെ താഴ്‌വരകളിലേക്കു ഒഴുക്കുന്നു;
അവ മലകളുടെ ഇടയിൽകൂടി ഒലിക്കുന്നു.

11അവയിൽനിന്നു വയലിലെ സകലമൃഗങ്ങളും കുടിക്കുന്നു;
കാട്ടുകഴുതകളും തങ്ങളുടെ ദാഹം തീർക്കുന്നു;

12അവയുടെ തീരങ്ങളിൽ ആകാശത്തിലെ പറവകൾ വസിക്കയും
കൊമ്പുകളുടെ ഇടയിൽ പാടുകയും ചെയ്യുന്നു.

13അവൻ തന്റെ മാളികകളിൽ നിന്നു മലകളെ നനെക്കുന്നു;
ഭൂമിക്കു നിന്റെ പ്രവൃത്തികളുടെ ഫലത്താൽ തൃപ്തിവരുന്നു.

14അവൻ മൃഗങ്ങൾക്കു പുല്ലും
മനുഷ്യന്റെ ഉപയോഗത്തിന്നായി സസ്യവും മുളെപ്പിക്കുന്നു;

15അവൻ ഭൂമിയിൽനിന്നു ആഹാരവും
മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും
അവന്റെ മുഖത്തെ മിനുക്കുവാൻ എണ്ണയും
മനുഷ്യന്റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉത്ഭവിപ്പിക്കുന്നു.

16യഹോവയുടെ വൃക്ഷങ്ങൾക്കു തൃപ്തിവരുന്നു;
അവൻ നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾക്കു തന്നേ.

17അവിടെ പക്ഷികൾ കൂടുണ്ടാക്കുന്നു;
പെരുഞാറെക്കു സരളവൃക്ഷങ്ങൾ പാർപ്പിടമാകുന്നു.

18ഉയർന്നമലകൾ കാട്ടാടുകൾക്കും
പാറകൾ കുഴിമുയലുകൾക്കും സങ്കേതമാകുന്നു.

19അവൻ കാലനിർണ്ണയത്തിന്നായി ചന്ദ്രനെ നിയമിച്ചു;
സൂര്യൻ തന്റെ അസ്തമാനത്തെ അറിയുന്നു.

20നീ ഇരുട്ടു വരുത്തുന്നു; രാത്രി ഉണ്ടാകുന്നു;
അപ്പോൾ കാട്ടുമൃഗങ്ങളൊക്കെയും സഞ്ചാരം തുടങ്ങുന്നു.

21ബാലസിംഹങ്ങൾ ഇരെക്കായി അലറുന്നു;
അവ ദൈവത്തോടു തങ്ങളുടെ ആഹാരം ചോദിക്കുന്നു.

22സൂര്യൻ ഉദിക്കുമ്പോൾ അവ മടങ്ങുന്നു;
തങ്ങളുടെ ഗുഹകളിൽ ചെന്നു കിടക്കുന്നു.

23മനുഷ്യൻ തന്റെ പണിക്കു പുറപ്പെടുന്നു;
സന്ധ്യവരെയുള്ള തന്റെ വേലെക്കായി തന്നേ.

24യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു!
ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു;
ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു.

25വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു!
അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കൾ ഉണ്ടു.

26 bഅതിൽ കപ്പലുകൾ ഓടുന്നു;
അതിൽ കളിപ്പാൻ നീ ഉണ്ടാക്കിയ ലിവ്യാഥാൻ ഉണ്ടു.

27തക്കസമയത്തു തീൻ കിട്ടേണ്ടതിന്നു
ഇവ ഒക്കെയും നിന്നെ കാത്തിരിക്കുന്നു.

28നീ കൊടുക്കുന്നതിനെ അവ പെറുക്കുന്നു
തൃക്കൈ തുറക്കുമ്പോൾ
അവെക്കു നന്മകൊണ്ടു തൃപ്തിവരുന്നു.

29തിരുമുഖത്തെ മറെക്കുമ്പോൾ അവ ഭ്രമിച്ചു പോകുന്നു;
നീ അവയുടെ ശ്വാസം എടുക്കുമ്പോൾ
അവ ചത്തു പൊടിയിലേക്കു തിരികെ ചേരുന്നു;

30നീ നിന്റെ ശ്വാസം അയക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു;
നീ ഭൂമിയുടെ മുഖത്തെ പുതുക്കുന്നു.

31യഹോവയുടെ മഹത്വം എന്നേക്കും നില്ക്കുമാറാകട്ടെ;
യഹോവ തന്റെ പ്രവൃത്തികളിൽ സന്തോഷിക്കട്ടെ.

32അവൻ ഭൂമിയെ നോക്കുന്നു, അതു വിറെക്കുന്നു;
അവൻ മലകളെ തൊടുന്നു, അവ പുകയുന്നു.

33എന്റെ ആയുഷ്കാലത്തൊക്കെയും ഞാൻ യഹോവെക്കു പാടും;
ഞാൻ ഉള്ളേടത്തോളം എന്റെ ദൈവത്തിന്നു കിർത്തനം പാടും.

34എന്റെ ധ്യാനം അവന്നു പ്രസാദകരമായിരിക്കട്ടെ;
ഞാൻ യഹോവയിൽ സന്തോഷിക്കും.

35പാപികൾ ഭൂമിയിൽനിന്നു മുടിഞ്ഞുപോകട്ടെ;
ദുഷ്ടന്മാർ ഇല്ലാതെയാകട്ടെ;
എൻ മനമേ, യഹോവയെ വാഴ്ത്തുക;
യഹോവയെ സ്തുതിപ്പിൻ.
Copyright information for MalSC