Psalms 118


1 aയഹോവെക്കു സ്തോത്രം ചെയ്‌വിൻ; അവൻ നല്ലവനല്ലോ;
അവന്റെ ദയ എന്നേക്കുമുള്ളതു.

2അവന്റെ ദയ എന്നേക്കുമുള്ളതു
എന്നു യിസ്രായേൽ പറയട്ടെ.

3അവന്റെ ദയ എന്നേക്കുമുള്ളതു
എന്നു അഹരോൻഗൃഹം പറയട്ടെ.

4അവന്റെ ദയ എന്നേക്കുമുള്ളതു
എന്നു യഹോവാഭക്തർ പറയട്ടെ.

5ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു,
യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി.

6 bയഹോവ എന്റെ പക്ഷത്തുണ്ടു; ഞാൻ പേടിക്കയില്ല;
മനുഷ്യൻ എന്നോടു എന്തു ചെയ്യും?

7എന്നെ സഹായിക്കുന്നവരോടുകൂടെ യഹോവ എന്റെ പക്ഷത്തുണ്ടു;
ഞാൻ എന്നെ പകെക്കുന്നവരെ കണ്ടു രസിക്കും.

8മനുഷ്യനിൽ ആശ്രയിക്കുന്നതിനെക്കാൾ
യഹോവയിൽ ആശ്രയിക്കുന്നതു നല്ലതു.

9പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ
യഹോവയിൽ ആശ്രയിക്കുന്നതു നല്ലതു.

10സകലജാതികളും എന്നെ ചുറ്റിവളഞ്ഞു;
യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.

11അവർ എന്നെ വളഞ്ഞു; അതേ, അവർ എന്നെ വളഞ്ഞു;
യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.

12അവർ തേനീച്ചപോലെ എന്നെ ചുറ്റിവളഞ്ഞു;
മുൾതീപോലെ അവർ കെട്ടുപോയി;
യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.

13ഞാൻ വീഴുവാൻ തക്കവണ്ണം നീ എന്നെ തള്ളി;
എങ്കിലും യഹോവ എന്നെ സഹായിച്ചു.

14 cയഹോവ എന്റെ ബലവും എന്റെ കീർത്തനവും ആകുന്നു;
അവൻ എനിക്കു രക്ഷയായും തീർന്നു.

15ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ടു;
യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.

16യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു;
യഹോവയുടെ വലങ്കൈ വീര്യം പ്രവർത്തിക്കുന്നു.

17ഞാൻ മരിക്കയില്ല; ഞാൻ ജീവനോടെയിരുന്നു യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും.
18യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു;
എന്നാലും അവൻ എന്നെ മരണത്തിന്നു ഏല്പിച്ചിട്ടില്ല.

19നീതിയുടെ വാതിലുകൾ എനിക്കു തുറന്നു തരുവിൻ;
ഞാൻ അവയിൽകൂടി കടന്നു യഹോവെക്കു സ്തോത്രം ചെയ്യും.

20യഹോവയുടെ വാതിൽ ഇതു തന്നേ;
നീതിമാന്മാർ അതിൽകൂടി കടക്കും.

21നീ എനിക്കു ഉത്തരമരുളി എന്റെ രക്ഷയായി തീർന്നിരിക്കയാൽ
ഞാൻ നിനക്കു സ്തോത്രം ചെയ്യും.

22 dവീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു.
23ഇതു യഹോവയാൽ സംഭവിച്ചു
നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു.

24ഇതു യഹോവ ഉണ്ടാക്കിയ ദിവസം;
ഇന്നു നാം സന്തോഷിച്ചു ആനന്ദിക്ക.

25 eയഹോവേ, ഞങ്ങളെ രക്ഷിക്കേണമേ;
യഹോവേ, ഞങ്ങൾക്കു ശുഭത നല്കേണമേ.

26 fയഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ;
ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.

27യഹോവ തന്നേ ദൈവം; അവൻ നമുക്കു പ്രകാശം തന്നിരിക്കുന്നു;
യാഗപീഠത്തിന്റെ കൊമ്പുകളോളം
യാഗപശുവിനെ കയറുകൊണ്ടു കെട്ടുവിൻ.

28നീ എന്റെ ദൈവമാകുന്നു; ഞാൻ നിനക്കു സ്തോത്രം ചെയ്യും;
നീ എന്റെ ദൈവമാകുന്നു; ഞാൻ നിന്നെ പുകഴ്ത്തും.

29യഹോവെക്കു സ്തോത്രം ചെയ്‌വിൻ;
അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതാകുന്നു.
Copyright information for MalSC