Psalms 14

സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീർത്തനം.

1 aദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു;
അവർ വഷളന്മാരായി മ്ലേച്ഛത പ്രവർത്തിക്കുന്നു;
നന്മചെയ്യുന്നവൻ ആരുമില്ല.

2ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാൻ
യഹോവ സ്വർഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.

3എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു;
നന്മ ചെയ്യുന്നവനില്ല; ഒരുത്തൻ പോലുമില്ല.

4നീതികേടു പ്രവർത്തിക്കുന്നവർ ആരും അറിയുന്നില്ലയോ?
അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു;
യഹോവയോടു അവർ പ്രാർത്ഥിക്കുന്നില്ല.

5അവർ അവിടെ അത്യന്തം ഭയപ്പെട്ടു;
യഹോവ നീതിമാന്മാരുടെ തലമുറയിൽ ഉണ്ടല്ലോ.

6നിങ്ങൾ ദരിദ്രന്റെ ആലോചനെക്കു ഭംഗം വരുത്തുന്നു;
എന്നാൽ യഹോവ അവന്റെ സങ്കേതമാകുന്നു.

7സീയോനിൽനിന്നു യിസ്രായേലിന്റെ രക്ഷവന്നെങ്കിൽ!
യഹോവ തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ
യാക്കോബ് സന്തോഷിക്കയും യിസ്രായേൽ ആനന്ദിക്കയും ചെയ്യും.
Copyright information for MalSC