Psalms 18

യഹോവ അവനെ സകലശത്രുക്കളുടെ കയ്യിൽനിന്നും ശൗലിന്റെ കയ്യിൽനിന്നും വിടുവിച്ച കാലത്തു അവൻ ഈ സംഗീതവാക്യങ്ങളെ യഹോവക്കു പാടി.

1എന്റെ ബലമായ യഹോവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു.
2യഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും
എന്റെ ദൈവവും ഞാൻ ശരണമാക്കുന്ന എന്റെ പാറയും
എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും ആകുന്നു.

3സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കയും
എന്റെ ശത്രുക്കളുടെ കയ്യിൽനിന്നു രക്ഷപ്രാപിക്കയും ചെയ്യും.

4മരണപാശങ്ങൾ എന്നെ ചുറ്റി;
അഗാധപ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു.

5പാതാളപാശങ്ങൾ എന്നെ വളഞ്ഞു;
മരണത്തിന്റെ കണികളും എന്നെ തുടർന്നു പിടിച്ചു.

6എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു,
എന്റെ ദൈവത്തോടു നിലവിളിച്ചു;
അവൻ തന്റെ മന്ദിരത്തിൽനിന്നു എന്റെ അപേക്ഷ കേട്ടു;
തിരുമുമ്പിൽ ഞാൻ കഴിച്ച പ്രാർത്ഥന അവന്റെ ചെവിയിൽ എത്തി.

7ഭൂമി ഞെട്ടിവിറെച്ചു; മലകളുടെ അടിസ്ഥാനങ്ങൾ ഇളകി;
അവൻ കോപിക്കയാൽ അവ കുലുങ്ങിപ്പോയി.

8അവന്റെ മൂക്കിൽനിന്നു പുക പൊങ്ങി;
അവന്റെ വായിൽനിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു.
തീക്കനൽ അവങ്കൽനിന്നു ജ്വലിച്ചു.

9അവൻ ആകാശം ചായിച്ചിറങ്ങി;
കൂരിരുൾ അവന്റെ കാല്ക്കീഴുണ്ടായിരുന്നു.

10അവൻ കെരൂബിനെ വാഹനമാക്കി പറന്നു;
അവൻ കാറ്റിന്റെ ചിറകിന്മേലിരുന്നു പറപ്പിച്ചു.

11അവൻ അന്ധകാരത്തെ തന്റെ മറവും
ജലതമസ്സിനെയും ആകാശമേഘങ്ങളെയും തനിക്കു ചുറ്റും കൂടാരവുമാക്കി.

12അവന്റെ മുമ്പിലുള്ള പ്രകാശത്താൽ
ആലിപ്പഴവും തീക്കനലും അവന്റെ മേഘങ്ങളിൽകൂടി പൊഴിഞ്ഞു.

13യഹോവ ആകാശത്തിൽ ഇടി മുഴക്കി,
അത്യുന്നതൻ തന്റെ നാദം കേൾപ്പിച്ചു,
ആലിപ്പഴവും തീക്കനലും പൊഴിഞ്ഞു.

14അവൻ അസ്ത്രം എയ്തു അവരെ ചിതറിച്ചു;
മിന്നൽ അയച്ചു അവരെ തോല്പിച്ചു.

15യഹോവേ, നിന്റെ ഭർത്സനത്താലും
നിന്റെ മൂക്കിലെ ശ്വാസത്തിന്റെ ഊത്തിനാലും
നീർത്തോടുകൾ കാണായ്‌വന്നു ഭൂതലത്തിന്റെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു.

16അവൻ ഉയരത്തിൽനിന്നു കൈ നീട്ടി എന്നെ പിടിച്ചു,
പെരുവെള്ളത്തിൽനിന്നു എന്നെ വലിച്ചെടുത്തു.

17ബലമുള്ള ശത്രുവിന്റെ കയ്യിൽനിന്നും
എന്നെ പകെച്ചവരുടെ പക്കൽനിന്നും അവൻ എന്നെ വിടുവിച്ചു;
അവർ എന്നിലും ബലമേറിയവരായിരുന്നു.

18എന്റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു;
എന്നാൽ യഹോവ എനിക്കു തുണയായിരുന്നു.

19അവൻ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു;
എന്നിൽ പ്രസാദിച്ചിരുന്നതുകൊണ്ടു എന്നെ വിടുവിച്ചു.

20യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി;
എന്റെ കൈകളുടെ വെടിപ്പിന്നൊത്തവണ്ണം എനിക്കു പകരം തന്നു.

21ഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു;
എന്റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല.

22അവന്റെ വിധികൾ ഒക്കെയും എന്റെ മുമ്പിൽ ഉണ്ടു;
അവന്റെ ചട്ടങ്ങളെ ഞാൻ വിട്ടുനടന്നിട്ടുമില്ല.

23ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു;
അകൃത്യം ചെയ്യാതെ എന്നെത്തന്നേ കാത്തു.

24യഹോവ എന്റെ നീതിപ്രകാരവും
അവന്റെ കാഴ്ചയിൽ എന്റെ കൈകൾക്കുള്ള
വെടിപ്പിൻപ്രകാരവും എനിക്കു പകരം നല്കി.

25ദയാലുവോടു നീ ദയാലു ആകുന്നു;
നഷ്കളങ്കനോടു നീ നിഷ്കളങ്കൻ;

26നിർമ്മലനോടു നീ നിർമ്മലനാകുന്നു;
വക്രനോടു നീ വക്രത കാണിക്കുന്നു.

27എളിയജനത്തെ നീ രക്ഷിക്കും;
നിഗളിച്ചു നടക്കുന്നവരെ നീ താഴ്ത്തും.

28നീ എന്റെ ദീപത്തെ കത്തിക്കും;
എന്റെ ദൈവമായ യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.

29നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും;
എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും.

30ദൈവത്തിന്റെ വഴി തികവുള്ളതു;
യഹോവയുടെ വചനം ഊതിക്കഴിച്ചതു;
തന്നേ ശരണമാക്കുന്ന ഏവർക്കും അവൻ പരിചയാകുന്നു.

31യഹോവയല്ലാതെ ദൈവം ആരുള്ളു?
നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു?

32എന്നെ ശക്തികൊണ്ടു അരമുറുക്കുകയും
എന്റെ വഴി കുറവുതീർക്കുകയും ചെയ്യുന്ന ദൈവം തന്നേ.

33 aഅവൻ എന്റെ കാലുകളെ മാൻപേടക്കാല്ക്കു തുല്യമാക്കി,
എന്റെ ഗിരികളിൽ എന്നെ നില്ക്കുമാറാക്കുന്നു.

34അവൻ എന്റെ കൈകൾക്കു യുദ്ധാഭ്യാസം വരുത്തുന്നു;
എന്റെ ഭുജങ്ങൾ താമ്രചാപം കുലെക്കുന്നു.

35നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു;
നിന്റെ വലങ്കൈ എന്നെ താങ്ങി
നിന്റെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.

36ഞാൻ കാലടി വെക്കേണ്ടതിന്നു നീ വിശാലതവരുത്തി;
എന്റെ നരിയാണികൾ വഴുതിപ്പോയതുമില്ല.

37ഞാൻ എന്റെ ശത്രുക്കളെ പിന്തുടർന്നു പിടിച്ചു;
അവരെ മുടിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല.

38അവർക്കു എഴുന്നേറ്റുകൂടാതവണ്ണം ഞാൻ അവരെ തകർത്തു;
അവർ എന്റെ കാൽകീഴിൽ വീണിരിക്കുന്നു.

39യുദ്ധത്തിന്നായി നീ എന്റെ അരെക്കു ശക്തി കെട്ടിയിരിക്കുന്നു;
എന്നോടു എതിർത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു.

40എന്നെ പകെക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന്നു
നീ എന്റെ ശത്രുക്കളെ എനിക്കു പുറംകാട്ടുമാറാക്കി.

41അവർ നിലവിളിച്ചു; രക്ഷിപ്പാൻ ആരുമുണ്ടായിരുന്നില്ല;
യഹോവയോടു നിലവിളിച്ചു; അവൻ ഉത്തരമരുളിയതുമില്ല.

42ഞാൻ അവരെ കാറ്റത്തെ പൊടിപോലെ പൊടിച്ചു;
വീഥികളിലെ ചെളിയെപ്പോലെ ഞാൻ അവരെ കോരിക്കളഞ്ഞു.

43ജനത്തിന്റെ കലഹങ്ങളിൽനിന്നു നീ എന്നെ വിടുവിച്ചു;
ജാതികൾക്കു എന്നെ തലവനാക്കിയിരിക്കുന്നു;
ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു.

44അവർ കേൾക്കുമ്പോൾ തന്നേ എന്നെ അനുസരിക്കും;
അന്യജാതിക്കാർ എന്നോടു അനുസരണഭാവം കാണിക്കും.

45അന്യജാതിക്കാർ ക്ഷയിച്ചുപോകുന്നു;
തങ്ങളുടെ ദുർഗ്ഗങ്ങളിൽനിന്നു അവർ വിറെച്ചുംകൊണ്ടുവരുന്നു.

46യഹോവ ജീവിക്കുന്നു; എന്റെ പാറ വാഴ്ത്തപ്പെട്ടവൻ;
എന്റെ രക്ഷയുടെ ദൈവം ഉന്നതൻ തന്നേ.

47ദൈവം എനിക്കു വേണ്ടി പ്രതികാരം ചെയ്കയും
ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.

48അവൻ ശത്രുവശത്തുനിന്നു എന്നെ വിടുവിക്കുന്നു;
എന്നോടു എതിർക്കുന്നവർക്കു മീതെ നീ എന്നെ ഉയർത്തുന്നു;
സാഹസക്കാരന്റെ കയ്യിൽ നിന്നു നീ എന്നെ വിടുവിക്കുന്നു.

49 bഅതുകൊണ്ടു യഹോവേ, ഞാൻ ജാതികളുടെ മദ്ധ്യേ നിനക്കു സ്തോത്രം ചെയ്യും;
നിന്റെ നാമത്തെ ഞാൻ കീർത്തിക്കും.

50അവൻ തന്റെ രാജാവിന്നു മഹാരക്ഷ നല്കുന്നു;
തന്റെ അഭിഷിക്തന്നു ദയ കാണിക്കുന്നു;
ദാവീദിന്നും അവന്റെ സന്തതിക്കും എന്നേക്കും തന്നേ.
Copyright information for MalSC