Psalms 22

സംഗീതപ്രമാണിക്കു; ഉഷസ്സിൻ മാൻ പേട എന്ന രാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം.

1 aഎന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു?
എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നുനില്ക്കുന്നതെന്തു?

2എന്റെ ദൈവമേ, ഞാൻ പകൽസമയത്തു വിളിക്കുന്നു; എങ്കിലും നീ ഉത്തരമരുളുന്നില്ല;
രാത്രികാലത്തും ഞാൻ വിളിക്കുന്നു; എനിക്കു ഒട്ടും മൗനതയില്ല.

3യിസ്രായേലിന്റെ സ്തുതികളിന്മേൽ വസിക്കുന്നവനേ,
നീ പരിശുദ്ധനാകുന്നുവല്ലോ.

4ഞങ്ങളുടെ പിതാക്കന്മാർ നിങ്കൽ ആശ്രയിച്ചു;
അവർ ആശ്രയിക്കയും നീ അവരെ വിടുവിക്കയും ചെയ്തു.

5അവർ നിന്നോടു നിലവിളിച്ചു രക്ഷപ്രാപിച്ചു;
അവർ നിങ്കൽ ആശ്രയിച്ചു, ലജ്ജിച്ചുപോയതുമില്ല.

6ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ;
മനുഷ്യരുടെ ധിക്കാരവും ജനത്താൽ നിന്ദിതനും തന്നേ.

7 bഎന്നെ കാണുന്നവരൊക്കെയും എന്നെ പരിഹസിക്കുന്നു;
അവർ അധരം മലർത്തി തല കുലുക്കുന്നു;

8 cയഹോവയിങ്കൽ നിന്നെത്തന്നേ സമർപ്പിക്ക! അവൻ അവനെ രക്ഷിക്കട്ടെ!
അവൻ അവനെ വിടുവിക്കട്ടെ! അവനിൽ പ്രസാദമുണ്ടല്ലോ.

9നീയല്ലോ എന്നെ ഉദരത്തിൽനിന്നു പുറപ്പെടുവിച്ചവൻ;
എന്റെ അമ്മയുടെ മുല കുടിക്കുമ്പോൾ നീ എന്നെ നിർഭയം വസിക്കുമാറാക്കി.

10ഗർഭപാത്രത്തിൽനിന്നു ഞാൻ നിങ്കൽ ഏല്പിക്കപ്പെട്ടു;
എന്റെ അമ്മയുടെ ഉദരംമുതൽ നീ എന്റെ ദൈവം.

11കഷ്ടം അടുത്തിരിക്കയാൽ എന്നെ വിട്ടകന്നിരിക്കരുതേ;
സഹായിപ്പാൻ മറ്റാരുമില്ലല്ലോ.

12അനേകം കാളകൾ എന്നെ വളഞ്ഞു;
ബാശാൻകൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു.

13ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ
അവർ എന്റെ നേരെ വായ് പിളർക്കുന്നു.

14ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു;
എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു;
എന്റെ ഹൃദയം മെഴുകുപോലെ ആയി എന്റെ കുടലിന്റെ നടുവെ ഉരുകിയിരിക്കുന്നു.

15എന്റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു;
എന്റെ നാവു അണ്ണാക്കോടു പറ്റിയിരിക്കുന്നു.
നീ എന്നെ മരണത്തിന്റെ പൊടിയിൽ ഇട്ടുമിരിക്കുന്നു.

16നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു;
അവർ എന്റെ കൈകളെയും കാലുകളെയും തുളെച്ചു.

17എന്റെ അസ്ഥികളൊക്കെയും എനിക്കു എണ്ണാം;
അവർ എന്നെ ഉറ്റുനോക്കുന്നു.

18 dഎന്റെ വസ്ത്രം അവർ പകുത്തെടുത്തു,
എന്റെ അങ്കിക്കായി അവർ ചീട്ടിടുന്നു.

19നീയോ, യഹോവേ, അകന്നിരിക്കരുതേ;
എന്റെ തുണയായുള്ളോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ.

20വാളിങ്കൽനിന്നു എന്റെ പ്രാണനെയും
നായുടെ കയ്യിൽനിന്നു എന്റെ ജീവനെയും വിടുവിക്കേണമേ.

21സിംഹത്തിന്റെ വായിൽനിന്നു എന്നെ രക്ഷിക്കേണമേ;
കാട്ടുപോത്തുകളുടെ കൊമ്പുകൾക്കിടയിൽ നീ എനിക്കു ഉത്തരമരുളുന്നു.

22 eഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും;
സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും.

23യഹോവാഭക്തന്മാരേ, അവനെ സ്തുതിപ്പിൻ;
യാക്കോബിന്റെ സകലസന്തതിയുമായുള്ളോരേ, അവനെ മഹത്വപ്പെടുത്തുവിൻ;
യിസ്രായേലിന്റെ സർവ്വസന്തതിയുമായുള്ളോരേ, അവനെ ഭയപ്പെടുവിൻ.

24അരിഷ്ടന്റെ അരിഷ്ടത അവൻ നിരസിച്ചില്ല വെറുത്തതുമില്ല;
തന്റെ മുഖം അവന്നു മറെച്ചതുമില്ല;
തന്നേ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കയത്രേ ചെയ്തതു.

25മഹാസഭയിൽ എനിക്കു പ്രശംസ നിങ്കൽനിന്നു വരുന്നു.
അവന്റെ ഭക്തന്മാർ കാൺകെ ഞാൻ എന്റെ നേർച്ചകളെ കഴിക്കും.

26എളിയവർ തിന്നു തൃപ്തന്മാരാകും;
യഹോവയെ അന്വേഷിക്കുന്നവർ അവനെ സ്തുതിക്കും.
നിങ്ങളുടെ ഹൃദയം എന്നേക്കും സുഖത്തോടിരിക്കട്ടെ.

27ഭൂമിയുടെ അറുതികൾ ഒക്കെയും ഓർത്തു യഹോവയിങ്കലേക്കു തിരിയും;
ജാതികളുടെ വംശങ്ങളൊക്കെയും നിന്റെ മുമ്പാകെ നമസ്കരിക്കും.

28രാജത്വം യഹോവെക്കുള്ളതല്ലോ;
അവൻ ജാതികളെ ഭരിക്കുന്നു.

29ഭൂമിയിൽ പുഷ്ടിയുള്ളവരൊക്കെയും ഭക്ഷിച്ചാരാധിക്കും;
പൊടിയിലേക്കു ഇറങ്ങുന്നവരെല്ലാവരും അവന്റെ മുമ്പാകെ കുമ്പിടും;
തന്റെ പ്രാണനെ രക്ഷിപ്പാൻ കഴിയാത്തവനും കൂടെ.

30ഒരു സന്തതി അവനെ സേവിക്കും;
വരുന്ന തലമുറയോടു യഹോവയെക്കുറിച്ചു കീർത്തിക്കും.

31അവർ വന്നു, ജനിപ്പാനുള്ള ജനത്തോടു അവൻ നിവർത്തിച്ചിരിക്കുന്നു എന്നു അവന്റെ നീതിയെ വർണ്ണിക്കും.
Copyright information for MalSC