Psalms 24

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 aഭൂമിയും അതിന്റെ പൂർണ്ണതയും
ഭൂതലവും അതിന്റെ നിവാസികളും യഹോവെക്കുള്ളതാകുന്നു.

2സമുദ്രങ്ങളുടെ മേൽ അവൻ അതിനെ സ്ഥാപിച്ചു;
നദികളുടെമേൽ അവൻ അതിനെ ഉറപ്പിച്ചു.

3യഹോവയുടെ പർവ്വതത്തിൽ ആർ കയറും?
അവന്റെ വിശുദ്ധസ്ഥലത്തു ആർ നില്ക്കും?

4 bവെടിപ്പുള്ള കയ്യും നിർമ്മലഹൃദയവും ഉള്ളവൻ.
വ്യാജത്തിന്നു മനസ്സുവെക്കാതെയും കള്ളസ്സത്യം ചെയ്യാതെയും ഇരിക്കുന്നവൻ.

5അവൻ യഹോവയോടു അനുഗ്രഹവും
തന്റെ രക്ഷയുടെ ദൈവത്തോടു നീതിയും പ്രാപിക്കും.

6ഇതാകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ;
യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നേ. സേലാ.

7വാതിലുകളേ, നിങ്ങളുടെ തലകളെ ഉയർത്തുവിൻ;
പണ്ടേയുള്ള കതകുകളേ, ഉയർന്നിരിപ്പിൻ;
മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.

8മഹത്വത്തിന്റെ രാജാവു ആർ?
ബലവാനും വീരനുമായ യഹോവ യുദ്ധവീരനായ യഹോവ തന്നേ.

9വാതിലുകളേ, നിങ്ങളുടെ തലകളെ ഉയർത്തുവിൻ;
പണ്ടേയുള്ള കതകുകളേ, ഉയർന്നിരിപ്പിൻ;
മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.

10മഹത്വത്തിന്റെ രാജാവു ആർ?
സൈന്യങ്ങളുടെ യഹോവ തന്നേ;
അവനാകുന്നു മഹത്വത്തിന്റെ രാജാവു. സേലാ.
Copyright information for MalSC