Psalms 78

ആസാഫിന്റെ ഒരു ധ്യാനം.

1എന്റെ ജനമേ, എന്റെ ഉപദേശം ശ്രദ്ധിപ്പിൻ;
എന്റെ വായ്മൊഴികൾക്കു നിങ്ങളുടെ ചെവി ചായിപ്പിൻ.

2 aഞാൻ ഉപമ പ്രസ്താവിപ്പാൻ വായ് തുറക്കും;
പുരാതനകടങ്കഥകളെ ഞാൻ പറയും.

3നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു;
നമ്മുടെ പിതാക്കന്മാർ നമ്മോടു പറഞ്ഞിരിക്കുന്നു.

4നാം അവരുടെ മക്കളോടു അവയെ മറെച്ചുവെക്കാതെ
വരുവാനുള്ള തലമുറയോടു യഹോവയുടെ സ്തുതിയും ബലവും
അവൻ ചെയ്ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും.

5അവൻ യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു;
യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു;
നമ്മുടെ പിതാക്കന്മാരോടു അവയെ തങ്ങളുടെ മക്കളെ അറിയിപ്പാൻ കല്പിച്ചു.

6വരുവാനുള്ള തലമുറ, ജനിപ്പാനിരിക്കുന്ന മക്കൾ തന്നേ,
അവയെ ഗ്രഹിച്ചു എഴുന്നേറ്റു തങ്ങളുടെ മക്കളോടറിയിക്കയും

7അവർ തങ്ങളുടെ ആശ്രയം ദൈവത്തിൽ വെക്കുകയും
ദൈവത്തിന്റെ പ്രവൃത്തികളെ മറന്നുകളയാതെ
അവന്റെ കല്പനകളെ പ്രമാണിച്ചുനടക്കയും

8തങ്ങളുടെ പിതാക്കന്മാരെപോലെ
ശാഠ്യവും മത്സരവും ഉള്ള തലമുറയായി
ഹൃദയത്തെ സ്ഥിരമാക്കാതെ
ദൈവത്തോടു അവിശ്വസ്തമനസ്സുള്ളോരു തലമുറയായി തീരാതിരിക്കയും ചെയ്യേണ്ടതിന്നു തന്നേ.

9ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യർ
യുദ്ധദിവസത്തിൽ പിന്തിരിഞ്ഞുപോയി.

10അവർ ദൈവത്തിന്റെ നിയമം പ്രമാണിച്ചില്ല;
അവന്റെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു നടന്നു.

11അവർ അവന്റെ പ്രവൃത്തികളെയും
അവരെ കാണിച്ച അത്ഭുതങ്ങളെയും മറന്നു കളഞ്ഞു.

12 bഅവൻ മിസ്രയീംദേശത്തു, സോവാൻ വയലിൽവെച്ചു
അവരുടെ പിതാക്കന്മാർ കാൺകെ, അത്ഭുതം പ്രവർത്തിച്ചു.

13 cഅവൻ സമുദ്രത്തെ വിഭാഗിച്ചു, അതിൽകൂടി അവരെ കടത്തി;
അവൻ വെള്ളത്തെ ചിറപോലെ നില്ക്കുമാറാക്കി.

14 dപകൽസമയത്തു അവൻ മേഘംകൊണ്ടും
രാത്രി മുഴുവനും അഗ്നിപ്രകാശംകൊണ്ടും അവരെ നടത്തി.

15അവൻ മരുഭൂമിയിൽ പാറകളെ പിളർന്നു
ആഴികളാൽ എന്നപോലെ അവർക്കു ധാരാളം കുടിപ്പാൻ കൊടുത്തു.

16 eപാറയിൽനിന്നു അവൻ ഒഴുക്കുകളെ പുറപ്പെടുവിച്ചു;
വെള്ളം നദികളെപ്പോലെ ഒഴുകുമാറാക്കി.

17എങ്കിലും അവർ അവനോടു പാപം ചെയ്തു;
അത്യുന്നതനോടു മരുഭൂമിയിൽവെച്ചു മത്സരിച്ചുകൊണ്ടിരുന്നു.

18 fതങ്ങളുടെ കൊതിക്കു ഭക്ഷണം ചോദിച്ചു കൊണ്ടു
അവർ ഹൃദയത്തിൽ ദൈവത്തെ പരീക്ഷിച്ചു.

19അവർ ദൈവത്തിന്നു വിരോധമായി സംസാരിച്ചു:
മരുഭൂമിയിൽ മേശ ഒരുക്കുവാൻ ദൈവത്തിന്നു കഴിയുമോ?

20അവൻ പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു,
തോടുകളും കവിഞ്ഞൊഴുകി സത്യം;
എന്നാൽ അപ്പംകൂടെ തരുവാൻ അവന്നു കഴിയുമോ?
തന്റെ ജനത്തിന്നു അവൻ മാംസം വരുത്തി കൊടുക്കുമോ എന്നു പറഞ്ഞു.

21ആകയാൽ യഹോവ അതു കേട്ടു കോപിച്ചു;
യാക്കോബിന്റെ നേരെ തീ ജ്വലിച്ചു;
യിസ്രായേലിന്റെ നേരെ കോപവും പൊങ്ങി.

22അവർ ദൈവത്തിൽ വിശ്വസിക്കയും
അവന്റെ രക്ഷയിൽ ആശ്രയിക്കയും ചെയ്യായ്കയാൽ തന്നേ.

23അവൻ മീതെ മേഘങ്ങളോടു കല്പിച്ചു;
ആകാശത്തിന്റെ വാതിലുകളെ തുറന്നു.

24 gഅവർക്കു തിന്മാൻ മന്ന വർഷിപ്പിച്ചു;
സ്വർഗ്ഗീയധാന്യം അവർക്കു കൊടുത്തു.

25മനുഷ്യർ ശക്തിമാന്മാരുടെ അപ്പം തിന്നു;
അവൻ അവർക്കു തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു.

26അവൻ ആകാശത്തിൽ കിഴക്കൻകാറ്റു അടിപ്പിച്ചു;
തന്റെ ശക്തിയാൽ കിഴക്കൻ കാറ്റുവരുത്തി.

27അവൻ അവർക്കു പൊടിപോലെ മാംസത്തെയും
കടൽപുറത്തെ മണൽപോലെ പക്ഷികളെയും വർഷിപ്പിച്ചു;

28അവരുടെ പാളയത്തിന്റെ നടുവിലും പാർപ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു.
29അങ്ങനെ അവർ തിന്നു തൃപ്തരായ്തീർന്നു;
അവർ ആഗ്രഹിച്ചതു അവൻ അവർക്കു കൊടുത്തു.

30അവരുടെ കൊതിക്കു മതിവന്നില്ല;
ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോൾ തന്നേ,

31ദൈവത്തിന്റെ കോപം അവരുടെമേൽ വന്നു;
അവരുടെ അതിപുഷ്ടന്മാരിൽ ചിലരെ കൊന്നു
യിസ്രായേലിലെ യൗവനക്കാരെ സംഹരിച്ചു.

32ഇതെല്ലാമായിട്ടും അവർ പിന്നെയും പാപം ചെയ്തു;
അവന്റെ അത്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല.

33അതുകൊണ്ടു അവൻ അവരുടെ നാളുകളെ ശ്വാസംപോലെയും
അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി.

34അവൻ അവരെ കൊല്ലുമ്പോൾ അവർ അവനെ അന്വേഷിക്കും;
അവർ തിരിഞ്ഞു ജാഗ്രതയോടെ ദൈവത്തെ തിരയും.

35ദൈവം തങ്ങളുടെ പാറ എന്നും
അത്യുന്നതനായ ദൈവം തങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നും അവർ ഓർക്കും.

36എങ്കിലും അവർ വായ്കൊണ്ടു അവനോടു കപടം സംസാരിക്കും
നാവുകൊണ്ടു അവനോടു ഭോഷ്കു പറയും.

37 hഅവരുടെ ഹൃദയം അവങ്കൽ സ്ഥിരമായിരുന്നില്ല;
അവന്റെ നിയമത്തോടു അവർ വിശ്വസ്തത കാണിച്ചതുമില്ല.

38എങ്കിലും അവൻ കരുണയുള്ളവനാകകൊണ്ടു
അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു;
തന്റെ ക്രോധത്തെ മുഴുവനും ജ്വലിപ്പിക്കാതെ
തന്റെ കോപത്തെ പലപ്പോഴും അടക്കിക്കളഞ്ഞു.

39അവർ ജഡമത്രേ എന്നും
മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റു എന്നും അവൻ ഓർത്തു.

40മരുഭൂമിയിൽ അവർ എത്ര പ്രാവശ്യം അവനോടു മത്സരിച്ചു!
ശൂന്യപ്രദേശത്തു എത്രപ്രാവശ്യം അവനെ ദുഃഖിപ്പിച്ചു!

41അവർ പിന്നെയും പിന്നെയും ദൈവത്തെ പരീക്ഷിച്ചു;
യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു.

42മിസ്രയീമിൽ അടയാളങ്ങളെയും
സോവാൻവയലിൽ അത്ഭുതങ്ങളെയും ചെയ്ത അവന്റെ കയ്യും

43അവൻ ശത്രുവിൻ വശത്തുനിന്നു
അവരെ വിടുവിച്ച ദിവസവും അവർ ഓർത്തില്ല.

44 iഅവൻ അവരുടെ നദികളെയും തോടുകളെയും
അവർക്കു കുടിപ്പാൻ വഹിയാതവണ്ണം രക്തമാക്കിത്തീർത്തു.

45 jഅവൻ അവരുടെ ഇടയിൽ ഈച്ചയെ അയച്ചു;
അവ അവരെ അരിച്ചുകളഞ്ഞു: തവളയെയും അയച്ചു അവ അവർക്കു നാശം ചെയ്തു.

46 kഅവരുടെ വിള അവൻ തുള്ളന്നും
അവരുടെ പ്രയത്നം വെട്ടുക്കിളിക്കും കൊടുത്തു.

47 lഅവൻ അവരുടെ മുന്തിരിവള്ളികളെ കന്മഴകൊണ്ടും
അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴം കൊണ്ടും നശിപ്പിച്ചു.

48അവൻ അവരുടെ കന്നുകാലികളെ കന്മഴെക്കും
അവരുടെ ആട്ടിൻ കൂട്ടങ്ങളെ ഇടിത്തീക്കും ഏല്പിച്ചു.

49അവൻ അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും
ക്രോധവും രോഷവും കഷ്ടവും അയച്ചു;
അനർത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നേ.

50അവൻ തന്റെ കോപത്തിന്നു ഒരു പാത ഒരുക്കി,
അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കാതെ
അവരുടെ ജീവനെ മഹാമാരിക്കു ഏല്പിച്ചുകളഞ്ഞു.

51 mഅവൻ മിസ്രയീമിലെ എല്ലാ കടിഞ്ഞൂലിനെയും
ഹാംകൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്റെ പ്രഥമഫലത്തെയും സംഹരിച്ചു.

52 nഎന്നാൽ തന്റെ ജനത്തെ അവൻ ആടുകളെപ്പോലെ പുറപ്പെടുവിച്ചു;
മരുഭൂമിയിൽ ആട്ടിൻ കൂട്ടത്തെപ്പോലെ അവരെ നടത്തി.

53 oഅവൻ അവരെ നിർഭയമായി നടത്തുകയാൽ അവർക്കു പേടിയുണ്ടായില്ല;
അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു.

54 pഅവൻ അവരെ തന്റെ വിശുദ്ധദേശത്തിലേക്കും
തന്റെ വലങ്കൈ സമ്പാദിച്ച ഈ പർവ്വതത്തിലേക്കും കൊണ്ടുവന്നു.

55 qഅവരുടെ മുമ്പിൽനിന്നു അവൻ ജാതികളെ നീക്കിക്കളഞ്ഞു;
ചരടുകൊണ്ടു അളന്നു അവർക്കു അവകാശം പകുത്തുകൊടുത്തു;
യിസ്രായേലിന്റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളിൽ പാർപ്പിച്ചു.

56 rഎങ്കിലും അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ചു മത്സരിച്ചു;
അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചതുമില്ല.

57അവർ തങ്ങളുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞു ദ്രോഹം ചെയ്തു;
വഞ്ചനയുള്ള വില്ലുപോലെ അവർ മാറിക്കളഞ്ഞു.

58അവർ തങ്ങളുടെ പൂജാഗിരികളെക്കൊണ്ടു അവനെ കോപിപ്പിച്ചു;
വിഗ്രഹങ്ങളെക്കൊണ്ടു അവന്നു തീക്ഷ്ണത ജനിപ്പിച്ചു.

59ദൈവം കേട്ടു ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു.
60 sആകയാൽ അവൻ ശീലോവിലെ തിരുനിവാസവും
താൻ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു.

61 tതന്റെ ബലത്തെ പ്രവാസത്തിലും
തന്റെ മഹത്വത്തെ ശത്രുവിന്റെ കയ്യിലും ഏല്പിച്ചുകൊടുത്തു.

62അവൻ തന്റെ അവകാശത്തോടു കോപിച്ചു;
തന്റെ ജനത്തെ വാളിന്നു വിട്ടുകൊടുത്തു.

63അവരുടെ യൗവനക്കാർ തീക്കു ഇരയായിത്തീർന്നു;
അവരുടെ കന്യകമാർക്കു വിവാഹഗീതം ഉണ്ടായതുമില്ല.

64അവരുടെ പുരോഹിതന്മാർ വാൾകൊണ്ടു വീണു;
അവരുടെ വിധവമാർ വിലാപം കഴിച്ചതുമില്ല.

65അപ്പോൾ കർത്താവു ഉറക്കുണർന്നുവരുന്നവനെപ്പോലെയും
വീഞ്ഞുകുടിച്ചു അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണർന്നു.

66അവൻ തന്റെ ശത്രുക്കളെ പുറകോട്ടു അടിച്ചുകളഞ്ഞു;
അവർക്കു നിത്യനിന്ദവരുത്തുകയും ചെയ്തു.

67എന്നാൽ അവൻ യോസേഫിന്റെ കൂടാരത്തെ ത്യജിച്ചു;
എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല.

68അവൻ യെഹൂദാഗോത്രത്തെയും
താൻ പ്രിയപ്പെട്ട സീയോൻ പർവ്വതത്തെയും തിരഞ്ഞെടുത്തു.

69താൻ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും
സ്വർഗ്ഗോന്നതികളെപ്പോലെയും അവൻ തന്റെ വിശുദ്ധമന്ദിരത്തെ പണിതു.

70 uഅവൻ തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു;
ആട്ടിൻ തൊഴുത്തുകളിൽനിന്നു അവനെ വരുത്തി.

71തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ യിസ്രായേലിനെയും
മേയിക്കേണ്ടതിന്നു അവൻ അവനെ തള്ളയാടുകളെ നോക്കുന്ന വേലയിൽനിന്നു കൊണ്ടുവന്നു.

72അങ്ങനെ അവൻ പരമാർത്ഥഹൃദയത്തോടെ അവരെ മേയിച്ചു;
കൈമിടുക്കോടെ അവരെ നടത്തി.
Copyright information for MalSC