Numbers 11:4-23

4പിന്നെ അവരുടെ ഇടയിലുള്ള സമ്മിശ്രജാതി ദുരാഗ്രഹികളായി, യിസ്രായേൽമക്കളും വീണ്ടും കരഞ്ഞുകൊണ്ടു: ഞങ്ങൾക്കു തിന്മാൻ ഇറച്ചി ആർ തരും? 5ഞങ്ങൾ മിസ്രയീമിൽവെച്ചു വിലകൂടാതെ തിന്നിട്ടുള്ള മത്സ്യം, വെള്ളരിക്കാ, മത്തങ്ങാ, ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി എന്നിവ ഞങ്ങൾ ഓർക്കുന്നു. 6ഇപ്പോഴോ ഞങ്ങളുടെ പ്രാണൻ പൊരിഞ്ഞിരിക്കുന്നു; ഈ മന്നാ അല്ലാതെ ഒന്നും കാണ്മാനില്ല എന്നു പറഞ്ഞു. 7 aമന്നയോ കൊത്തമ്പാലരിപോലെയും അതിന്റെ നിറം ഗുല്ഗുലുവിന്റേതുപോലെയും ആയിരുന്നു. 8 bജനം നടന്നു പെറുക്കി തിരികല്ലിൽ പൊടിച്ചിട്ടോ ഉരലിൽ ഇടിച്ചിട്ടോ കലത്തിൽ പുഴുങ്ങി അപ്പം ഉണ്ടാക്കും. അതിന്റെ രുചി എണ്ണചേർത്തുണ്ടാക്കിയ ദോശപോലെ ആയിരുന്നു. 9രാത്രി പാളയത്തിൽ മഞ്ഞു പൊഴിയുമ്പോൾ മന്നയും പൊഴിയും. 10ജനം കുടുംബംകുടുംബമായി ഓരോരുത്തൻ താന്താന്റെ കൂടാരവാതിൽക്കൽവെച്ചു കരയുന്നതു മോശെ കേട്ടു; യഹോവയുടെ കോപം ഏറ്റവും ജ്വലിച്ചു; മോശെക്കും അനിഷ്ടമായി. 11അപ്പോൾ മോശെ യഹോവയോടു പറഞ്ഞതു: നീ അടിയനെ വലെച്ചതു എന്തു? നിനക്കു എന്നോടു കൃപ തോന്നാതെ ഈ സർവ്വജനത്തിന്റെയും ഭാരം എന്റെമേൽ വെച്ചതെന്തു? 12മുലകുടിക്കുന്ന കുഞ്ഞിനെ ഒരു ധാത്രി എടുക്കുന്നതുപോലെ ഞാൻ അവരെ നീ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്കു എന്റെ മാറത്തെടുത്തുകൊണ്ടു പോകേണമെന്നു എന്നോടു കല്പിപ്പാൻ ഈ ജനത്തെ ഒക്കെയും ഞാൻ ഗർഭംധരിച്ചുവോ? ഞാൻ അവരെ പ്രസവിച്ചുവോ? 13ഈ ജനത്തിന്നു ഒക്കെയും കൊടുപ്പാൻ എനിക്കു എവിടെനിന്നു ഇറച്ചി കിട്ടും? അവർ ഇതാ: ഞങ്ങൾക്കു തിന്മാൻ ഇറച്ചി തരിക എന്നു എന്നോടു പറഞ്ഞു കരയുന്നു. 14ഏകനായി ഈ സർവ്വജനത്തെയും വഹിപ്പാൻ എന്നെക്കൊണ്ടു കഴിയുന്നതല്ല; അതു എനിക്കു അതിഭാരം ആകുന്നു. 15ഇങ്ങനെ എന്നോടു ചെയ്യുന്ന പക്ഷം ദയവിചാരിച്ചു എന്നെ കൊന്നുകളയേണമേ. എന്റെ അരിഷ്ടത ഞാൻ കാണരുതേ.

16അപ്പോൾ യഹോവ മോശെയോടു കല്പിച്ചതു: യിസ്രായേൽമൂപ്പന്മാരിൽവെച്ചു ജനത്തിന്നു പ്രമാണികളും മേൽവിചാരകന്മാരും എന്നു നീ അറിയുന്ന എഴുപതു പുരുഷന്മാരെ സമാഗമനകൂടാരത്തിന്നരികെ നിന്നോടുകൂടെ നിൽക്കേണ്ടതിന്നു എന്റെ അടുക്കൽ കൂട്ടിക്കൊണ്ടു വരിക. 17അവിടെ ഞാൻ ഇറങ്ങിവന്നു നിന്നോടു അരുളിച്ചെയ്യും; ഞാൻ നിന്റെമേലുള്ള ആത്മാവിൽ കുറെ എടുത്തു അവരുടെ മേൽ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന്നു അവർ നിന്നോടുകൂടെ ജനത്തിന്റെ ഭാരം വഹിക്കും. 18എന്നാൽ ജനത്തോടു നീ പറയേണ്ടതു: നാളത്തേക്കു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; എന്നാൽ നിങ്ങൾ ഇറച്ചി തിന്നും; ഞങ്ങൾക്കു തിന്മാൻ ഇറച്ചി ആർ തരും? മിസ്രയീമിൽ ഞങ്ങൾക്കു നന്നായിരുന്നു എന്നു നിങ്ങൾ പറഞ്ഞു യഹോവ കേൾക്കെ കരഞ്ഞുവല്ലോ; ആകയാൽ യഹോവ നിങ്ങൾക്കു ഇറച്ചി തരികയും നിങ്ങൾ തിന്നുകയും ചെയ്യും. 19ഒരു ദിവസമല്ല, രണ്ടു ദിവസമല്ല, അഞ്ചു ദിവസമല്ല, പത്തു ദിവസമല്ല, ഇരുപതു ദിവസവുമല്ല, ഒരു മാസം മുഴുവനും തന്നേ; 20അതു നിങ്ങളുടെ മൂക്കിൽകൂടി പുറപ്പെട്ടു നിങ്ങൾക്കു ഓക്കാനം വരുവോളം നിങ്ങൾ തിന്നും; നിങ്ങളുടെ ഇടയിൽ ഉള്ള യഹോവയെ നിങ്ങൾ നിരസിക്കയും: ഞങ്ങൾ മിസ്രയീമിൽനിന്നു എന്തിന്നു പുറപ്പെട്ടുപോന്നു എന്നു പറഞ്ഞു അവന്റെ മുമ്പാകെ കരകയും ചെയ്തിരിക്കുന്നുവല്ലോ. 21അപ്പോൾ മോശെ: എന്നോടുകൂടെയുള്ള ജനം ആറുലക്ഷം കാലാൾ ഉണ്ടു; ഒരു മാസം മുഴുവൻ തിന്മാൻ ഞാൻ അവർക്കു ഇറച്ചി കൊടുക്കുമെന്നു നീ അരുളിച്ചെയ്യുന്നു. 22അവർക്കു മതിയാകുംവണ്ണം ആടുകളെയും മാടുകളെയും അവർക്കുവേണ്ടി അറുക്കുമോ? അവർക്കു മതിയാകുംവണ്ണം സമുദ്രത്തിലെ മത്സ്യത്തെ ഒക്കെയും അവർക്കുവേണ്ടി പിടിച്ചുകൂട്ടുമോ എന്നു ചോദിച്ചു.

23യഹോവ മോശെയോടു: യഹോവയുടെ കൈ കുറുതായിപ്പോയോ? എന്റെ വചനം നിവൃത്തിയാകുമോ ഇല്ലയോ എന്നു നീ ഇപ്പോൾ കാണും എന്നു കല്പിച്ചു.
Copyright information for MalSC